രോഹിത് വെമുലയുടെ അമ്മയെ 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും, സ്മൃതി ഇറാനിയെ മനുസ്മൃതി പഠിപ്പിക്കും - ജിഗ്നേഷ് മേവാനി

രോഹിത് വെമുലയുടെ രണ്ടാം ചരമദിനത്തില്‍ രോഹിതിന്റെ അമ്മ രാധിക വെമുലയെ 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനുമായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാധിക വെമുലയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും സ്മൃതി ഇറാനിയെ പാര്‍ലമെന്റില്‍ ഒരു പാഠം പഠിപ്പിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹൈദരാബാദില്‍ രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷിദിനത്തില്‍ അമ്മ രാധിക വെമുലയുമായി മേവാനി കണ്ടുമുട്ടിയിരുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും സംഘപരിവാറിനെയും പരാജയപ്പെടുത്തുമെന്നും രാധിക വെമുലയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരത്തില്‍ പങ്കെടുക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. രാജ്യത്ത് നടക്കുന്ന ദളിത് പീഡനങ്ങള്‍ക്ക് നരേന്ദ്രമോഡി സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും മേവാനി പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഉന്നംവെച്ചാണ് മേവാനി ട്വീറ്റില്‍ മനുസ്മൃതി പരാമര്‍ശം നടത്തിയിരിക്കുന്നത്.

രോഹിത് വെമുല ക്യാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മാസങ്ങളോളം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്മൃതി ഇറാനി മാനവവിഭവ വകുപ്പ് കൈകാര്യം ചെയ്തിരന്നപ്പോഴായിരുന്നു രോഹിതിന്റെ മരണം. ഹൈദരബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിതിന്റെ ആത്മഹത്യ ദളിത് വിഷയമല്ലെന്ന് പറഞ്ഞ സ്മൃതി ഇറാനിക്കെതിരെ അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.