ബിഎസ് യെദിയൂരപ്പയ്ക്ക് താത്കാലിക ആശ്വാസം; പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം

ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്ക് പോക്‌സോ കേസില്‍ താത്കാലിക ആശ്വാസം. കേസില്‍ യെദ്യൂരപ്പയ്ക്ക് കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 17കാരിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

അതേസമയം കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന യെദിയൂരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതിയില്‍ വീണ്ടും കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തന്നെ കാണാനെത്തിയ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരായ കേസ്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു യോഗത്തിനിടെ പെണ്‍കുട്ടിയെ യെദ്യുരപ്പ സ്വന്തം വീട്ടില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.