മുഡ കുംഭകോണ കേസിൽ സിദ്ധരാമയ്യക്ക് താത്കാലിക ആശ്വാസം; തുടർ നടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് 31 വരെ തുടരും

മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താത്കാലിക ആശ്വാസം. കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് 31 വരെ തുടരും. അതേസമയം കേന്ദ്രസർക്കാരിന്‍റെ വാദം ശനിയാഴ്ച നടക്കും. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍ത ആയിരിക്കും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുക. ശനിയാഴ്ച രാവിലെ 10.3ന് കേസ് വീണ്ടും പരിഗണിയ്ക്കും.

അഡ്വ. മനു അഭിഷേക് സിംഗ്‍വിയാണ് ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് തീർത്തും ചട്ട വിരുദ്ധമാണെന്ന് അഡ്വ. അഭിഷേക് മനു സിംഗ്‍വി വാദിച്ചു. അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെയാണ് ഗവർണർ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് സിംഗ്‍വി പറഞ്ഞു.

ഈ ഭൂമിയിടപാട് നടന്ന വർഷങ്ങളിലൊന്നും സിദ്ധരാമയ്യ ഒരു ഔദ്യോഗിക പദവിയും സർക്കാരിൽ വഹിച്ചിട്ടില്ല. ഏത് പരാതിയിൻമേൽ എന്തെല്ലാം പരിശോധിച്ചാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് ഗവർണർ പറഞ്ഞിട്ടുമില്ലെന്നും ഭൂമി ഇടപാടുകൾ തന്‍റെ കക്ഷിയുടെ കുടുംബത്തിന്‍റെ പേരിൽ മാത്രമല്ല, മറ്റ് നിരവധി സാധാരണക്കാരുടെയും പേരിൽ നടന്നിട്ടുണ്ടെന്നും സിംഗ്‌വി പറഞ്ഞു. അതിനാൽ തന്നെ ഇതിൽ വഴി വിട്ട ഒന്നുമില്ലെന്നും സിംഗ്‍വി വാദിച്ചു.

ശശികല ജൊല്ലെ, കുമാരസ്വാമി, മുരുഗേഷ് നിരാനി എന്നീ ബിജെപി, ജെഡിഎസ് നേതാക്കളുടെ കേസുകളിൽ അന്വേഷണം പൂർത്തിയായതാണ്. അന്വേഷണ ഏജൻസികളാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഗവർണറെ സമീപിച്ചത്. അതിൽ ഗവർണറുടെ ഓഫീസ് പല തവണ വിശദീകരണം ആവശ്യപ്പെട്ട് തീരുമാനം നീട്ടിവെച്ചു. ഇവിടെ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കഴമ്പുണ്ടോ എന്ന് പോലും നോക്കാതെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയെന്നും സിംഗ്‍വി വാദിച്ചു.