ലേഖനത്തിന് തെറ്റായ ഉദ്ദേശം ഉണ്ടായിരുന്നില്ല; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി തരൂര്‍ മടങ്ങി

സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ലേഖനത്തിന് പിന്നാലെ ശശി തരൂരിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി രാഹുല്‍ ഗാന്ധി. സോണിയാ ഗന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശം ഇല്ലായിരുന്നെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇതിന് ശേഷം രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു. എന്നാല്‍ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ പിന്‍വശത്തെ ഗേറ്റ് വഴി തരൂര്‍ മടങ്ങി.

സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തരൂരിനെ വിളിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read more

ശശി തരൂരിന്റെ നിലപാടിനെതിരെ അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ചും, പിണറായി സര്‍ക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചും നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശശി തരൂര്‍.