'പകപോക്കൽ രാഷ്ട്രീയത്തിൻ്റെ തുടക്കം'; വൈഎസ്ആർസിപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി ആന്ധ്രപ്രദേശ് സർക്കാർ

നിർമാണത്തിലിരിക്കുന്ന വൈഎസ്‌ആർ കോൺഗ്രസ് പാർട്ടിയുടെ പ്രധാന ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി ആന്ധ്രപ്രദേശ് സർക്കാർ. ഇത് പകപോക്കൽ രാഷ്ട്രീയത്തിൻ്റെ തുടക്കമാണെന്ന് വൈഎസ്‌ആർസിപി പ്രതികരിച്ചു. സംസ്ഥാനത്ത് നിയമവും നീതിയും പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നുവെന്നും പാർട്ടി പറഞ്ഞു.

ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും (എപിസിആർഡിഎ) മംഗളഗിരി തഡെപള്ളി മുനിസിപ്പൽ കോർപ്പറേഷനും (എംടിഎംസി) ചേർന്ന് യുവജന ശ്രമിക കർഷക കോൺഗ്രസ് പാർട്ടിയുടെ (വൈഎസ്ആർസിപി) നിർമാണത്തിലിരിക്കുന്ന ഓഫീസ് കെട്ടിടമാണ് ആന്ധ്രപ്രദേശ് സർക്കാർ പൊളിച്ച് നീക്കിയത്. എക്‌സ്‌കവേറ്ററുകളും ബുൾഡോസറുകളും ഉപയോഗിച്ച് രാവിലെ 5:30 ഓടെയാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

ടിഡിപി തലവനും സംസ്ഥാന മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രാഷ്ട്രീയ പകപോക്കലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി അധ്യക്ഷനുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു. ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. താഡപള്ളിയിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തുവെന്നും ഹൈക്കോടതി ഉത്തരവുകൾ അദ്ദേഹം അവഗണിച്ചുവെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഒരു പാർട്ടി ഓഫീസ് തകർത്തതിൻ്റെ ആദ്യ ഉദാഹരണമാണ് ഇതെന്ന് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. ഇത് കോടതിയലക്ഷ്യത്തിന് തുല്യമാണ്. തിരഞ്ഞെടുപ്പിന് ശേഷം, ചന്ദ്രബാബു ഈ സംഭവത്തിലൂടെ, അടുത്ത അഞ്ച് വർഷത്തേക്ക് ഭരണം എങ്ങനെയായിരിക്കുമെന്ന അക്രമാസക്തമായ സന്ദേശമാണ് നൽകുന്നതെന്നും ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി. ഏത് ഭീരുത്വം ഉണ്ടായാലും ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ ശക്തമായി പോരാടുമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

അതേസമയം അനധികൃതമായി കൈയേറിയ ഭൂമിയിലാണ് കെട്ടിടം നിർമിക്കുന്നതെന്നാണ് എന്നാണ് പുറത്ത് വരുന്ന വിവരം. സിആർഡിഎയുടെ പ്രാഥമിക നടപടികളെ ചോദ്യം ചെയ്ത് വൈഎസ്ആർസിപി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൈഎസ്ആർസിപി ഗുണ്ടൂർ ജില്ലാ പ്രസിഡൻ്റ് എം ശേഷഗിരി റാവു ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു.

വാദം പൂർത്തിയാകുന്നതുവരെ കെട്ടിടത്തിനെതിരെ നടപടിയെടുക്കരുതെന്ന് സംസ്ഥാന സർക്കാരിനോടും സിആർഡിഎയോടും എംടിഎംസിയോടും കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊളിക്കൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് മറികടന്നാണ് സർക്കാർ കെട്ടിടം പൊളിക്കൽ നടപടികളിലേക്ക് കടന്നത്.