കെഎസ്ആര്‍ടിസിയുടെ അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോ മീറ്റര്‍

കര്‍ണാടക എസ്ആര്‍ടിസിയുടെ അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. ബസ് തമിഴ്‌നാട്ടിലെ കൂനുരില്‍ നിന്നും ബെഗളൂരിവിലേക്ക് പോവുകയായിരുന്നു. കര്‍ണാടക എസ് ആര്‍ടിസിയുടെ നേണ്‍ എസി സ്ലീപ്പര്‍ ബസാണ് മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ 70 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. പൊലീസ് ബസ് ഡ്രൈവറായ മൊഹിനുദ്ദീനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ്.

മൈസൂരു -മാണ്ഡ്യ ചന്നപട്ടണം റൂട്ടിലാണ് ബസ് യാത്ര നടത്തിയത്. ബസ് ചന്നപട്ടണത്തിലൂടെ പോകുമ്പോള്‍ വലിയ ശബ്ദം കേട്ടതായി ബസ് ഡ്രൈവറായ മൊഹിനുദ്ദീന്‍ പൊലീസിനെ അറിയിച്ചു. ഈ ശബ്ദം ബസിന്റെ അടിയില്‍ കല്ല് തട്ടിയതെന്നാണ് വിചാരിച്ചു. താന്‍ റിയര്‍വ്യൂ മിററിലൂടെ നോക്കിയിരുന്നു. അപ്പോള്‍ സംശയകരമായി ഒന്നു കണ്ടില്ല. അതു കൊണ്ടാണ് യാത്ര തുടര്‍ന്നതെന്ന് അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി.

അതിരാവിലെ 2. 35 ന് ബസ് ബെംഗളൂരുവിലെത്തി. എട്ട് മണിക്ക് ബെംഗളൂരുവിലെ ഡിപ്പോയില്‍ ബസ് കഴുകാനായി മാറ്റുന്ന വേളയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസിനടിയില്‍ കുടുങ്ങി കിടക്കുന്ന മൃതദേഹത്തിന്റെ കാര്യം ജീവനക്കാര്‍ ഡ്രൈവറേയും പൊലീസിനെയും അറിയിച്ചു.

സംഭവത്തില്‍ മരണത്തിനു കാരണമാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് മൊഹിനുദ്ദീനിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാള്‍ക്ക് മുപ്പതിനും നാല്‍പ്പതിനും ഇടയിലാണ് പ്രായം. പുരുഷന്റെ മൃതദേഹമാണിതെന്നും പൊലീസ് അറിയിച്ചു.