പാക് പൗരന്മാരെ ഉടന്‍ തിരിച്ചയക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം; 416 ഇന്ത്യന്‍ പൗരന്‍മാര്‍ മടങ്ങിയെത്തി; നയതന്ത്ര തലത്തിലെ നടപടികള്‍ കടുപ്പിച്ച് രാജ്യം

പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പാകിസ്ഥാനില്‍ തുടരുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യത്ത് തിരിച്ചെത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെ 416 ഇന്ത്യന്‍ പൗരന്‍മാര്‍ മടങ്ങിയെത്തി. അട്ടാരി അതിര്‍ത്തി വഴി ഇതോടകം 215 പാകിസ്ഥാന്‍ പൗരന്മാര്‍ തിരികെ പോയി.

ഞായറാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടണമെന്നാണ് പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അമിത്ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മെഡിക്കല്‍ വിസയുള്ള പാകിസ്ഥാന്‍കാര്‍ക്ക് രണ്ട് ദിവസം കൂടി തുടരാന്‍ അനുവാദമുണ്ട്. അതേസമയം ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ രാത്രി തകര്‍ത്തു.

ബന്ദിപ്പോരയിലെ കുല്‍നാര്‍ ബാസിപ്പോരയില്‍ ലഷ്‌ക്കര്‍ ഇ തയ്ബ ടോപ്പ് കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെ വധിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് ആര്‍മിക്ക് തക്ക മറുപടി നല്‍കി. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

Read more

നയതന്ത്ര തലത്തിലെ നടപടികള്‍ക്ക് പിന്നാലെ നീക്കങ്ങള്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുകയാണ്. പഞ്ചാബ് അതിര്‍ത്തിയില്‍ പിടികൂടിയ ബിഎസ്എഫ് ജവാന്റെ തുടര്‍ വിവരങ്ങള്‍ ലഭ്യമാക്കാത്തതില്‍ ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം കൂടുതല്‍ മോശമാകുമ്പോള്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.