ഇന്ത്യ സഖ്യനേതാക്കളുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണിത്തീര്‍ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കുക പ്രായോഗികമല്ലെന്നും കൃത്രിമം നടക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കമ്മീഷൻ പറഞ്ഞു.
ഇന്ത്യ സഖ്യം നേതാക്കൾ ഉന്നയിച്ച ആവശ്യം തള്ളിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന. വോട്ടെണ്ണലിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഇന്നലെ തെരെഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലെ പ്രധാന ആവശ്യമായിരുന്നു ഇത്. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കാൻ വ്യവസ്ഥയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
നേരത്തെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയിരുന്നത്. അതിന് ശേഷമാണ് ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഈ രീതിയിൽ മാറ്റം വരുത്തിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർത്തതിന് ശേഷം ഫലം പ്രഖ്യാപിക്കണം. അതിന് ശേഷം മാത്രമേ ഇവിഎം എണ്ണിത്തുടങ്ങാവൂ എന്നാണ് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്.
എന്നാൽ ഇങ്ങനെ പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണുന്നതിൽ പ്രായോഗികമായ തടസങ്ങൾ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കേണ്ടതാണ്. പിന്നീട് കേസുകൾ ഉണ്ടാകുകയാണെങ്കിൽ കോടതിക്ക് തന്നെ നേരിട്ട് പോസ്റ്റൽ ബാലറ്റുകൾ പരിശോധിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യത്തിൽ എന്തെങ്കിലും കൃത്രിമം നടക്കും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.