ബിജെപി നേതാവ് ഭാര്യയെയും മക്കളെയും വെടിയുതിര്‍ത്ത സംഭവം; കൂട്ടക്കൊല നടത്തിയത് ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന്

ബിജെപി നേതാവ് ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ സഹരാണ്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ബിജെപി എക്സിക്യൂട്ടീവ് അംഗമായ യോഗേഷ് രോഹിലാണ് ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്തത്.

സംഭവത്തില്‍ യോഗേഷ് രോഹിലിന്റെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും കൊല്ലപ്പെട്ടു. ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സഹാറന്‍പൂര്‍ ജില്ലാ നിര്‍വാഹകസമിതി അംഗമാണ് യോഗേഷ് രോഹില്‍. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന യോഗേഷിന്റെ സംശയമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

യോഗേഷ് രോഹിലിന്റെ രണ്ട് കുട്ടികളും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഭാര്യയെയും ഒരു കുട്ടിയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെയാണ് കുടുംബത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

കൃത്യത്തിന് ശേഷം പ്രതി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും കുട്ടിയെയും ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ഭാര്യ നേഹ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യോഗേഷ് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും പൊലീസ് പറയുന്നു.