ബുള്ളറ്റ് ട്രെയിന്‍ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടിയില്‍ യാത്ര ചെയ്യാമെന്ന് മോഡി

അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടിയില്‍ യാത്ര ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗുജറാത്തിലെ ബറൂച്ചിന് സമീപം തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മോഡി.

അഹമ്മദാബാദിനെയും മുബൈയേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസിനെ ഉന്നം വെച്ചാണ് മോഡി സംസാരിച്ചത്. പ്രഖ്യാപനം നടത്തിയെങ്കിലും നടപ്പാക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ജപ്പാനില്‍നിന്നു ലഭിക്കുന്ന ഒരുലക്ഷം കോടിയുടെ സോഫ്റ്റ് ലോണ്‍ സഹായത്തോടെ പൂര്‍ത്തിയാക്കുന്ന പദ്ധതി, വേഗത്തിലുള്ള സഞ്ചാരം സാധ്യമാക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും മോഡി പറഞ്ഞു.

പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും യാത്രയ്ക്കായി കാളവണ്ടി ഉപയോഗിക്കാം. ഞങ്ങളുടെ കഴിവിന് അനുസരിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് സാധിക്കുന്നതുപോലെ നിങ്ങളും ചെയ്തോളൂ മോഡി പറഞ്ഞു. നിര്‍ദ്ദിഷ്ട അഹമ്മദാബാദ്- ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ബറൂച്ചിലൂടെയാണ് കടന്നു പോകുന്നത്.