തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കാര്‍ഷീകമേഖലയ്ക്ക് വാരിക്കോരി നല്‍കി കേന്ദ്ര ബജറ്റ്

രാജ്യത്തെ തകര്‍ന്ന തരിപ്പണമായ കാര്‍ഷീക മേഖലയെ കൈപ്പിടിച്ചുയര്‍ത്താനുള്ള പൊടികൈകളുമയി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ്. പുതിയ സാമ്പത്തിക വര്‍ഷം കാര്‍ഷീക വായ്പ്പക്കായി 11.8 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉത്പന്നങ്ങള്‍ക്കുള്ള വിലയിടവ് മൂലം കഷ്ടപ്പെടുന്ന കാര്‍ഷീക മേഖലക്കായി നിലവിലുള്ള താങ്ങുവില ഒന്നര ഇരട്ടിയാക്കും. താങ്ങുവില കമ്പോള വിലയേക്കാള്‍ കുറവെങ്കില്‍ അത് സര്‍ക്കാര്‍ വഹിക്കും. 2022 ഓടെ കര്‍ഷകവരുമാനം ഇരട്ടിയാക്കുമെന്ന് മൂന്ന് വര്‍ഷം മുമ്പത്തെ പ്രഖ്യാപനം വീണ്ടുമുണ്ടായി.

ഒപ്പം ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക വിലയും ബജറ്റ് ഉറപ്പാക്കുന്നു. ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി രൂപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. ഗ്രാമചന്തകള്‍ക്ക്് 2000 കോടി ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.

അധികാരത്തിലേറിയതു മുതല്‍ ഗ്രാമീണ മേഖലയെ തുടര്‍ച്ചയായി അവഗണിച്ച് കോര്‍പ്പറേറ്റ് മേഖലയെ പുണര്‍ന്ന മോദി സര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ ഇരട്ടിയാക്കുന്നു. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകരുടേയും ദളിത് വിഭാഗങ്ങളുടേയും എതിര്‍പ്പ് നേരിടേണ്ടി വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇങ്ങനെ ഒരു നിലപാടു മാറ്റം.

മത്സ്യമേഖലയ്ക്കും കന്നുകാലി വളര്‍ത്തല്‍ മേഖലയ്ക്കുമായി 10000 കോടി രൂപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. ഇതും കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ്.