കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍ എതിരില്ല; രാജ്യസഭയിലേക്ക് മത്സരമില്ലാതെ വിജയിച്ചു

കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍ എത്തുന്നത്.
ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ്മ, ലോക്സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. മൂന്നാം മോദി മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ് കുര്യന്‍.

മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗുണ ലോക്സഭ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 11 രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണത്തില്‍ ഒഴിവ് വരികയായിരുന്നു. ഈ സീറ്റിലേക്കാണ് ജോര്‍ജ്ജ് കുര്യന്‍ ഇപ്പോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.