പത്ത് രൂപ നാണയങ്ങള്‍ അസാധുവോ ; വിശദീകരണവുമായി ആര്‍ബിഐ

പത്ത് രൂപാ നാണയങ്ങള്‍ നിരോധിച്ചെന്ന പ്രചരണങ്ങള്‍ക്കിടെ വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. എല്ലാ 10 രൂപാ നാണയങ്ങളും നിയമപരമായി സാധുതയുള്ളതാണെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം നാണയങ്ങള്‍ പണമിടപാടുകള്‍ക്കായി സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ആര്‍ബിഐ വിശദീകരണവുമായി രംഗത്തെത്തിയത്.

14 തരം ഡിസൈനിലുള്ള നാണയങ്ങളാണ് വിനിമയത്തിന് ഉപയോഗിക്കുന്നത്. ഓരോ തവണ പുതിയ നാണയം ഇറക്കുമ്പോഴും രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. 2009 മുതല്‍ ഇറക്കിയ 14 തരം പത്തു രൂപാ നാണയങ്ങളാണ് ഇപ്പോള്‍ വിനിമയത്തിലുള്ളത്. ഇതിനെല്ലാം തന്നെ മൂല്യമുണ്ട്. നാണയങ്ങള്‍ക്ക് മൂല്യമില്ലെന്നും ഇത് കൊണ്ട് ഇടപാടുകള്‍ നടത്താനാവില്ലെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും ആര്‍.ബി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പുതിയ 10 രൂപ നോട്ട് ഇറക്കിയ സാഹചര്യത്തില്‍ നാണയങ്ങള്‍ക്ക് മൂല്യമുണ്ടായിരിക്കില്ലെന്ന ധാരണയില്‍ പലരും ഇത് കൊണ്ട് ഇടപാടുകള്‍ നടത്താന്‍ തയാറാകുന്നില്ല. എന്നാല്‍ രാജ്യത്തെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് അതാത് കാലത്തായി ഇടപാടുകള്‍ക്ക് ഇവ പുറത്തിറക്കിയതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. ഇടപാടുകള്‍ക്ക് ഇത് ഉപയോഗിക്കുന്നതിന് ഇതുവരെ ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.