ഗോത്ര നേതാവ് മാത്രമല്ല, ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നവനെ പുറത്തിറക്കാൻ പോരാടിയ സംഘപരിവാർ നേതാവ്! വാഴ്ത്തുപാട്ടുകൾക്കിടയിൽ ഒഡിഷയിലെ പുതിയ ബിജെപി മുഖ്യമന്ത്രിയുടെ മറക്കരുതാത്ത ചരിത്രമിങ്ങനെ

ഒഡീഷയുടെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി ചുമതലയേറ്റ മോഹൻ ചരൺ മാജിയെ ബിജെപിയുടെ ഗോത്ര മുഖമെന്നും ക്ളീൻ ഇമേജ് ഉള്ള നേതാവെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ വാഴ്ത്തിപ്പാടിയത്. മികച്ച സംഘടനാപാടവമുള്ള, വിവാദങ്ങളിൽ പെടാത്ത നേതാവായാണ് മജിയെ എല്ലാവരും അറിയുന്നത്. എന്നാൽ മോഹൻ ചരൺ മാജിയുടെ പേരിനൊപ്പം ചേർത്തുവായിക്കേണ്ട ഒരു കൂട്ടക്കൊലയുടെ ചരിത്രം കൂടിയുണ്ട്, അത് ഹിന്ദുത്വ വാദികൾ ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും രണ്ട് മക്കളുടെയും ചരിത്രമാണ്.

മോഹൻ ചരൺ മാജി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് ഈ കൂട്ടക്കൊലയുടെ ചരിത്രവും ചർച്ചയാകുന്നത്. ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം കിടന്ന നേതാവാണ് മാഞ്ചി. 1999ൽ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിൻ്റെ രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ദാരാ സിംഗിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുദർശൻ ടിവിയുടെ എഡിറ്റർ സുരേഷ് ചവാങ്കെയെ മാജി പിന്തുണച്ചിരുന്നുവെന്ന വാർത്തകൾ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ പുറത്തുവന്നു.

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയായ ദാരാ സിംഗിനെ കാണാൻ ജയിലിൽ അനുവദിക്കാത്തതിനെ തുടർന്ന് സുദർശൻ ടിവിയുടെ എഡിറ്റർ സുരേഷ് ചവാഹങ്കെക്കൊപ്പം മോഹൻ ചരൺ മാജി ധർണയിൽ പങ്കെടുക്കുന്നു.

ഇസ്ലാമോഫോബിയയ്ക്ക് പേരുകേട്ട സുരേഷ് ചവാങ്കെ 2022 സെപ്റ്റംബറിലാണ് ദാരാ സിംഗിനെ മോചിപ്പിക്കുന്നതിനായി നീക്കങ്ങൾ നടത്തിയത്. ഇതിനായി കിയോഞ്ജർ ജയിലിൽ സിങ്ങിനെ കാണാൻ ചാവാങ്കെ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. ദാരാ സിംഗിന് കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ മാത്രമേ അനുവദിക്കൂവെന്ന് കിയോഞ്ജർ ജയിൽ അധികൃതർ പറഞ്ഞതിന് പിന്നാലെ, ചാവാങ്കെയും മാജിയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ജയിൽ അധികൃതരെ സമ്മർദ്ദത്തിലാക്കാൻ ധർണ നടത്തി. ഈ സമയം ബിജെപിയുടെ ചീഫ് വിപ്പായിരുന്ന മാജി ‘ദി ഹിന്ദു’വിനോട് ഈ കാര്യത്തെകുറിച്ച പറഞ്ഞത് “…ഇത് ഒരു ആവശ്യം ആണ്. സാഹചര്യം അനുകൂലമാണെങ്കിൽ, ദാരാ സിംഗിനെ പിന്തുണയ്ക്കാൻ ഞങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യും” എന്നാണ്. ഈ ധാരണയുടെ ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇതോടെയാണ് മാജിയുടെ മറ്റൊരു മുഖം ജനങ്ങളിലേക്കെത്തിയത്.

ഗ്രെഹാം സ്റ്റെയിന്‍സ് കേസിൽ 2003ൽ ഖോർധയിലെ വിചാരണ കോടതി സിംഗിന് വധശിക്ഷ വിധിച്ചപ്പോൾ മറ്റ് 12 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് ഒഡീഷ ഹൈക്കോടതി ദാരാ സിംഗിൻ്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ഒരു മുസ്ലീം വ്യാപാരിയെയും മറ്റൊരു ക്രിസ്ത്യൻ മിഷനറിയെയും കൊലപ്പെടുത്തിയ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ് ദാരാ സിംഗ്. ഈ കേസുകളിലും ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ തന്നെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മാജി. ആദിവാസി മേഖല കേന്ദ്രീകരിച്ചായിരുന്നു മാഞ്ചിയുടെ പ്രവര്‍ത്തനങ്ങള്‍. ഇത് നാലാംതവണയാണ് മാഞ്ചി എംഎല്‍എയാകുന്നത്. അമ്പത്തിരണ്ടുകാരനായ മാജി ഒരു സന്താൽ ഗോത്രവർഗ കുടുംബത്തിലാണ് ജനിച്ചത്. ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ കിയോഞ്ജറിലെ രാഷ്ട്രീയ സ്വയംസേവക് സംഘിൽ ചേർന്നു. ബിജെപിയിൽ മുഴുവൻ സമയ രാഷ്ട്രീയം ഏറ്റെടുക്കുന്നതിനു മുമ്പ് മാജി സംഘപരിവാർ നടത്തുന്ന സരസ്വതി ശിശു മന്ദിർ സ്കൂളിൽ പഠിപ്പിച്ചു. തുടർന്ന് മാജി ഗ്രാമ മുഖ്യനായി തുടങ്ങി, പിന്നീട് ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള കിയോഞ്ജർ അസംബ്ലി സീറ്റിനെ നാല് തവണ പ്രതിനിധീകരിച്ചു. 2009ലും 2014ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാജി പരാജയപ്പെട്ടിരുന്നു.

സംഘപരിവാറിലെ മാജിയുടെ പശ്ചാത്തലവും കഴിഞ്ഞ നിയമസഭാ കാലയളവിലെ പ്രവർത്തനവും സംസ്ഥാനത്തെ മറ്റ് മുതിർന്ന ബിജെപി നേതാക്കളേക്കാൾ മാജിയെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തെ സ്വാധീനിച്ചതായി പറയപ്പെടുന്നു. മുഖ്യമന്ത്രിയായ മാജിയുടെ ആദ്യ ദിനം ഒരു മതപരമായ കുറിപ്പിലാണ് ആരംഭിച്ചത്. കഴിഞ്ഞ രാവിലെ നടന്ന ആദ്യ കാബിനറ്റ് യോഗത്തിൽ, പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൻ്റെ നാല് കവാടങ്ങളും വീണ്ടും തുറക്കാനും 12-ാം നൂറ്റാണ്ടിലെ ക്ഷേത്ര സംരക്ഷണത്തിനായി കോർപ്പസ് ഫണ്ട് രൂപീകരിക്കാനുമുള്ള നിർദ്ദേശത്തിന് മാജി സർക്കാർ അംഗീകാരം നൽകി.

എന്താണ് ഗ്രഹാം സ്റ്റെയിന്‍സ് കേസ്?

ഓസ്‌ട്രേലിയന്‍ ക്രിസ്തീയ സുവിശേഷകനും ഇന്ത്യയിലെ കുഷ്ഠ രോഗികള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമായ ഗ്രഹാം സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും. മൂന്ന് മക്കളായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ് – ഗ്ലാഡിസ് ദമ്പതികള്‍ക്കുണ്ടായിരുന്നത്. എസ്തര്‍ എന്ന മകളും ഫിലിപ്പ്, തിമോത്തി എന്നീ പേരുകളുള്ള ആണ്‍കുട്ടികളും. ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലെ ഗ്രാമമായ മനോഹര്‍പൂരിലായിരുന്നു ഗ്രഹാമും കുടുംബവും പ്രവര്‍ത്തിച്ചിരുന്നത്. 1999 ജനുവരി 22നാണ് ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ പത്ത് വയസായ ഫിലിപ്, ആറു വയസുകാരനായ തിമോത്തി എന്നീ മക്കളെയും ഒരുകൂട്ടം ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നത്.

മയൂര്‍ഭഞ്ജിലെ ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി 1892-ല്‍ ബാരിപാഡയില്‍ സ്ഥാപിച്ച മയൂര്‍ഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 1965-ല്‍ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഒഡിഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അവിടെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച രോഗികളെ രാജബാസയില്‍ പുനരധിവാസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മതം മാറ്റമാണ് ഗ്രഹാം നടത്തുന്നതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്ഷേപം.

1999 ജനുവരി 22ന്, മനോഹര്‍പൂരിലെ ജംഗിള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഗ്രഹാം സ്റ്റെയിന്‍സും മക്കളും സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ക്രിസ്ത്യാനികള്‍ക്കുള്ള വാര്‍ഷിക സമ്മേളനം കൂടിയായിരുന്നു ഈ ക്യാമ്പ്. ഊട്ടിയിലെ സ്‌കൂളില്‍നിന്ന് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരികയായിരുന്നു ഗ്രഹാം. കെന്ദ്രൂജാര്‍ ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുകാരണം ഗ്രഹാം സ്റ്റെയിന്‍സും ആണ്‍കുട്ടികളും വഴിയരികില്‍ വണ്ടിയൊതുക്കി ഉറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും യാത്രയില്‍ അവരെ അനുഗമിച്ചില്ല. ഇതിനിടെയാണ് അമ്പതോളം ബജ്റങ്ദൾ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രദേശത്ത് എത്തിയത്. ജയ് ശ്രീറാം വിളികള്‍ ഉയര്‍ത്തി ആള്‍കൂട്ടം സ്റ്റെയിന്‍സും മക്കളും ഗാഢനിദ്രയിലായിരുന്നപ്പോള്‍ വാഹനം ആക്രമിച്ചശേഷം കത്തിക്കുകയായിരുന്നു. സ്റ്റെയിന്‍സിനെയും മക്കളെയും രക്ഷപ്പെടാന്‍ ആള്‍ക്കൂട്ടം സമ്മതിച്ചില്ല.