'കയ്യേറിയ സ്ഥലത്ത് പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കുമോ'

അനധികൃതമായി കയ്യേറിയ സ്ഥലത്തു നിന്നും പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കുമോയെന്ന് ഡല്‍ഹി ഹൈക്കാടതി. ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ അനധികൃതമായി ഹനുമാന്‍ പ്രതിമ നിര്‍മ്മിച്ചതില്‍ അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മിത്താലും ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ക്ഷേത്രം പൊളിച്ചുമാറ്റാന്‍ സാധിച്ചില്ലെങ്കിലും ഇതിന്റെ നിര്‍മ്മാണം നടത്തിയവര്‍ അതിനുള്ള ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 108 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ അനുവാദം നല്കിയവരെ വിചാരണ ചെയ്യണമെന്നും ബഞ്ച് നിര്‍ദ്ദേശിച്ചു.

പ്രദേശത്തെ പൊതുസ്വത്തില്‍ ഹനുമാന്‍ വിഗ്രഹ നിര്‍മ്മാണം ഉള്‍പ്പെടെ വലിയ രീതിയിലുള്ള കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിശ്ചയിച്ച സമിതി നേരത്തെ കണ്ടെത്തിയിരുന്നു. പൊതുസ്ഥലം കൈയേറി എന്നതു മാത്രമായി കുറ്റത്തെ കണക്കാക്കാനാവില്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള വകുപ്പുകള്‍ ഈ കൃത്യത്തില്‍ പങ്കുള്ളവര്‍ക്കെതിരെ ചുമത്തണമെന്നും നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പ്രതിമയുടെയും മറ്റ് അനധികൃത കെട്ടിടങ്ങളുടെയും നിര്‍മ്മാണത്തില്‍ പങ്കാളികളായ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈകടത്തിക്കൊണ്ട് പൊതുസ്ഥലം കൈയേറാന്‍ ഒരു മതസ്ഥാപനത്തിനും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.