സ്ത്രീയുടെ ശരീരം അവളുടെ മാത്രമാണ്, സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഡല്‍ഹി കോടതി

സമ്മതമില്ലാതെ ആര്‍ക്കും ഒരു സ്ത്രീയെ സ്പര്‍ശിക്കാനാവകാശമില്ലെന്ന് കോടതി.ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീമ മൈനിയയാണ് സമ്മതമില്ലാതെ സ്ത്രീയെ സ്പര്‍ശിക്കുന്നത് കുറ്റകരമാണെന്ന് നിരീക്ഷിച്ചത്. ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി കയ്യേറ്റം ചെയ്ത കുറ്റവാളിക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കവെയാണ് ജഡ്ജിയുടെ നിരീക്ഷണം.

ഒരു സ്ത്രീയുടെ ശരീരമെന്നത് അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റൊരാള്‍ക്കും അവളുടെ ശരീരത്തില്‍ സമ്മതമില്ലാതെ സ്പര്‍ശിക്കാന്‍ അവകാശമുണ്ടാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീ ലമ്പടനും ലൈംഗിക വൈകൃതവുമുള്ള വ്യക്തിയാല്‍ സ്ത്രീകള്‍ തുടര്‍ച്ചയായി ഇരയാക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. നിസഹായരായ സ്ത്രീകളെ ബലം പ്രയോഗിച്ച് ഉപദ്രവിക്കുന്നത് സ്ത്രീകളുടെ സ്വകാര്യതക്കും തെരഞ്ഞെടുപ്പിനും മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശുകാരനായ ചവി രാം എന്നയാള്‍ക്കാണ് തടവു ശിക്ഷ വിധിച്ചത്. ഡല്‍ഹി മുഖര്‍ജി നഗറിലെ തിരക്കുള്ള ചന്തയില്‍ വെച്ച് ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതിനാണ് പ്രതിക്ക് കോടതി കഠിന തടവ് ശിക്ഷിച്ചത്. 2014നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കേറിയ മുഖര്‍ജി നഗറിലെ ചന്തയില്‍ വെച്ച് റാം പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നു. കുട്ടി ഉടന്‍ തന്ന അമ്മയെ അറിയിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മറ്റുള്ളവരുടെ സഹായത്തോടെ അമ്മ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. സ്ത്രീ ലമ്പടനും ലൈംഗിക വൈകൃതങ്ങളുമുള്ളയാളാണ് പ്രതിയെന്ന് കോടതി കണ്ടെത്തി. യാതൊരു തരത്തിലുമുള്ള ന്യായീകരണമോ കരുണയോ പ്രതി ്ര്‍ഹിക്കുന്നില്ലെന്നും കോടതി ചുണ്ടിക്കാട്ടി. തടവിന് പുറമെ പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു.