ശൗചാലയം പണിതില്ലെങ്കില്‍ വീട്ടിലേക്ക് വരില്ല , മാതാപിതാക്കള്‍ക്ക് കത്തയച്ച് വിദ്യാര്‍ത്ഥിനികള്‍

ശൗചാലയം പണിതില്ലെങ്കില്‍ വീട്ടിലേക്ക് വരില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കസ്തൂര്‍ബഗാന്ധി ഗേള്‍സ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍. സങ്ക്രാന്തി ആഘോഷങ്ങള്‍ക്കു മുമ്പേ വീട്ടില്‍ ശൗച്യാലയം പണിതില്ലെങ്കില്‍ അവധിക്ക് വീട്ടില്‍ വരില്ലെന്ന് വ്യക്തമാക്കിയാണ് വിദ്യാര്‍്ത്ഥിനികള്‍ മാതാപിതാക്കള്‍ക്ക് കത്തെഴുതിയിരിക്കുന്നത്.

ആന്ധ്രാപ്രദേശുകാരുടെ വലിയ ആഘോഷങ്ങളിലൊന്നാണ്സങ്ക്രാന്തി.വീട്ടുകാര്‍ മുഴുവന്‍ ഒന്നിച്ചുകൂടുന്ന ഈ ആഘോഷത്തിന് മുന്നോടിയായി ഒട്ടേറെ തയ്യാറെടുപ്പുകളും നടത്താറുണ്ട്.
ഇത്രയും കാലം ഞങ്ങള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് പൊതുഇടങ്ങളിലാണ് . എന്നാല്‍ പൊതുഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും, പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുന്നുവെന്നും അധ്യാപകര്‍ ഞങ്ങളെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോ കുട്ടികളുടെ വീട്ടിലും ശൗചാലയം നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ ഇതിന് കേന്ദ്രസര്‍ക്കാര്‍ ധനസഹായവും നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ എഴുതിയ കത്തില്‍ പറയുന്നു.

ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ മുഴുവനും പൊതുഇടങ്ങളിലാണ് മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്. ആരുടെയും വീട്ടില്‍ പണിതിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

വിദ്യാര്‍ത്ഥിനികളുടെ പോസ്റ്റ് കാര്‍ഡ് ക്യാംപെയ്‌ന് നല്ല പിന്തുണയാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നത്. ക്യാംപെയിനിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാത്ത അവരുടെ മാതാപിതാക്കള്‍ക്ക് ശൗചാലയം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കികൊടുക്കാന്‍ കഴിയുമെന്നാണ് സര്‍വ്വ ശിക്ഷാ അഭിയാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സ്രീഷ പറയുന്നു.