കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള മമതയുടെ തീരുമാനത്തിനെതിരെ കേന്ദ്രം, കോടതികളെ നോക്കുകുത്തിയാക്കുന്നുവെന്ന് ആരോപണം

കൊൽകത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കത്തിനെതിരെ കേന്ദ്രം. മമതയുടെ നീക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച് വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഫാസ്റ്റ് ട്രാക്ക് കോടതികളെ നോക്കുകുത്തികളാക്കിയെന്നും കത്തിൽ കുറ്റപ്പെടുത്തി.

ബലാത്സംഗ കേസിലെ പ്രതികൾക്ക് ഭാരതീയ ന്യായ സംഹിതയിൽ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, സംസ്ഥാനത്തെ 48,600 കേസുകളിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി കത്തിൽ പറയുന്നു. അതേസമയം പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള നീക്കത്തെ എതിർത്ത് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിലെ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് മമത സർക്കാർ നടത്തുന്നതെന്ന് പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടി ആരോപിച്ചു.

അതേസമയം പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമ നിർമ്മാണത്തിനായി നാളെ മുതൽ ബംഗാളിൽ പ്രത്യേക നിയമസഭ സമ്മേളനം തുടങ്ങുകയാണ്. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചത്. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്. പാസാക്കുന്ന ബിൽ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ താൻ കുത്തിയിരിക്കുമെന്നും മമത അറിയിച്ചിരുന്നു.