മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിനെതിരെ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം; മറുപടി പറയാതെ പിണറായി

ഓഖിയില്‍ മുഖ്യമന്ത്രിയ്ക്ക് വീഴ്ച്ച പറ്റിയെന്ന് സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പ്രതിനിധികള്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി. തോമസ് ചാണ്ടിയെ സംരക്ഷിച്ച നടപടികളിലും സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചു. ഈ നടപടി സര്‍ക്കാരിന്റെ പ്രതിഛായ ഇല്ലാതാക്കിയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിമര്‍ശനം. എന്നാല്‍ ഇതിനൊന്നും മുഖ്യമന്ത്രി പിണറായി മറുപടി പറഞ്ഞില്ല. മറുപടി പ്രസംഗത്തില്‍ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പിണറായി മറുപടി പറഞ്ഞില്ല.

ഓഖി ദുരിതബാധിത മേഖല മുഖ്യമന്ത്രി നേരത്തെ സന്ദര്‍ശിക്കണമായിരുന്നു. ഓഖി ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഗുരുതര വീഴ്ച സംഭവിച്ചു എന്നായിരുന്നു വിമര്‍ശനം. ഇത് മൂലം നിര്‍മലാ സീതാരാമന്‍ അടക്കമുള്ളവര്‍ തീരദേശത്ത് കൈയടി വാങ്ങി. കോണ്‍ഗ്രസ് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തി. മുഖ്യമന്ത്രി നേരത്തെ തന്നെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാഞ്ഞത് സര്‍ക്കാരിന് തന്നെ കളങ്കമായി.

ഓഖി ധനസഹായം നേരത്തെ തന്നെ വിതരണം ചെയ്യേണ്ടതായിരുന്നു എന്നും ചര്‍ച്ചയ്ക്കിടെ പ്രതിനിധികള്‍ പറഞ്ഞു. വനംമന്ത്രി വകുപ്പിലെ നിയമനങ്ങള്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വീതംവെച്ച് നല്‍കുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. മന്ത്രിമാരായ കെടി ജലീലിനെതിരേയും കെകെ ശൈലജക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആരോഗ്യമന്ത്രി അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമായിരുന്നെന്നും കെടി ജലീലിന്റെ ഓഫീസിന്റെപ്രവര്‍ത്തനം മോശമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ പൊലീസിനെതിരെ വീണ്ടും പ്രതിനിധികളുടെ വിമര്‍ശനം ഉണ്ടായി. പൊലീസിനെ കയറൂരി വിടരുതെന്നും എല്‍ഡിഎഫ് ഭരണകാലത്തും പൊലീസിനെതിരെ പ്രതിഷേധിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.