പി.ജയരാജനെ സംരക്ഷിച്ചും സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും കണ്ണൂര്‍ ജില്ലാ സമ്മേളനം; 'വ്യക്തിപൂജ വിവാദത്തിലെ നടപടി അനവസരത്തില്‍'

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സംരക്ഷിച്ചും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍. വ്യക്തിപൂജ വിവാദത്തില്‍ പി.ജയരാജനെതിരായ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂര്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഗ്രൂപ്പ് ചര്‍ച്ചയ്ക്കു ശേഷം നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയര്‍ത്തിയത്.

സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടി ആവശ്യമായിരുന്നോ എന്ന സംശയമുണ്ട്. ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തല്‍ നടത്തുന്നത്. സംസ്ഥാന സമിതിയുടെ വിമര്‍ശനം എല്ലാ പാര്‍ട്ടി ഘടകങ്ങളിലും റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ജില്ലാ സെക്രട്ടറിയുടെ അറിവോടെയല്ലാതെ നടന്ന കാര്യങ്ങളില്ലാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. സംസ്ഥാനസമിതി തീരുമാനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിലും പ്രതിനിധികള്‍ അതൃപ്തി രേഖപ്പെടുത്തി. പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെന്നു നവംബര്‍ 11നു ചേര്‍ന്ന സംസ്ഥാന സമിതിയാണു വിമര്‍ശനമുന്നയിച്ചത്.