ഉമ്മന്‍ ചാണ്ടി- ചെന്നിത്തല മെയ്‌വഴക്കം സുധീരനും സതീശനും ഇല്ല; തീകോരിയിടല്‍ അടവില്‍ സിപിഎം ശോഭിക്കുമ്പോള്‍ ആകെ വലഞ്ഞു കോണ്‍ഗ്രസ്, പിടിമുറുക്കി മുസ്ലീം ലീഗും

യുഡിഎഫിനുള്ളില്‍ മൂന്നാം സീറ്റിനായി മുസ്ലീം ലീഗ് ശക്തിയുക്തം അവകാശവാദം ഉന്നയിക്കുമ്പോള്‍ തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകാതെ ഉഴറി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വൈദഗ്ധ്യം നിലവിലെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഇല്ലെന്നുള്ളൊരു അടക്കം പറച്ചില്‍ കോണ്‍ഗ്രസ് അകത്തളങ്ങളില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ പുറത്തേക്കും എത്തിയിട്ടുണ്ട്. മൂന്നാം സീറ്റ് വിഷയം പണ്ടുണ്ടായപ്പോഴെല്ലാം മുസ്ലീം ലീഗിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തുന്നതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിജയിച്ചിരുന്നു. എന്നാല്‍ നിലവിലെ കോണ്‍ഗ്രസ് നേതൃത്വം വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതിന് ഇടയാക്കിയെന്നും സിപിഎമ്മിന് വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് അവസരമൊരുക്കിയെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

രമ്യമായി പരിഹരിക്കേണ്ട വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനാവാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് മലബാറിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും മുസ്ലീം ലീഗ് നേതൃത്വവും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെടാനും വിപരീത ഫലം ഉണ്ടാകാനും കാരണം കെ സുധാകരന്റേയും വി ഡി സതീശന്റേയും കാര്യക്ഷമത ഇല്ലായ്മയാണെന്ന വിമര്‍ശനവും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാവുന്നുണ്ട്. മൂന്നാം സീറ്റ് ആവശ്യം മുസ്ലീം ലീഗ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും മുന്നോട്ടുവച്ചിരുന്നെങ്കിലും സമയോചിതമായ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഇടപെടലില്‍ വിഷയം സൗഹാര്‍ദ്ദപരമായി അവസാനിക്കുകയായിരുന്നു.

എന്നാല്‍ ഇക്കുറി ലീഗ് സീറ്റിന് ആവശ്യം ഉന്നയിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കാനോ സൗഹൃദപരമായി വിഷയം സംസാരിക്കാനോ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുത്തില്ല. മുതിര്‍ന്ന നേതാക്കളെ ഇറക്കി മധ്യസ്ഥ ശ്രമത്തിന് പോലും കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ശ്രമിച്ചില്ലെന്ന് മാത്രമല്ല വിഷയം പൊതുമധ്യത്തില്‍ ചര്‍ച്ചയാവുന്നത് കണ്ടിട്ടും സിപിഎം നേതാക്കള്‍ തന്ത്രപരമായി ലീഗിനായി വാക്‌പോര് നടത്തിയിട്ടും വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ ഇരുവര്‍ക്കുമായില്ല.

ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും നിയമസഭയില്‍ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മൂന്നാമതുള്ള ലീഗ് ഇങ്ങനെ കേഴേണ്ടി വരുന്നത് എന്തിനാണെന്നും സിപിഎം ചോദിച്ചിരുന്നു. ഇങ്ങനെ യുഡിഎഫില്‍ ലീഗ് നില്‍ക്കുന്നതെന്തിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ചോദിച്ചതോടെ ലീഗ് മൂന്നാം സീറ്റില്‍ ഉറച്ചു നിന്നു. ഇതോടെ യുഡിഎഫ് പ്രശ്‌നത്തില്‍ ഇടംകോലിട്ട് വിഷയം ആളിക്കത്തിക്കാന്‍ ഒന്നിന് പുറമേ ഒന്നായി സിപിഎം നേതാക്കള്‍ എത്തിയതോടെ മുസ്ലീം ലീഗും നിലപാട് കടിപ്പിച്ചു. ലീഗ് നേതൃത്വവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ഇടഞ്ഞതോടെ മുസ്ലിം ലീഗ് മയപ്പെടില്ലെന്ന നിലപാടിലേക്കെത്തി. സാദിഖലി തങ്ങളുമായുള്ള ചര്‍ച്ചയില്‍ യുഡിഎഫ് കണ്‍വീനര്‍ മയമില്ലാതെ നിലപാട് പറഞ്ഞതോടെയാണ് വിഷയം സങ്കീര്‍ണമായത്. സീറ്റിനപ്പുറം മുന്നണിയ്ക്കുള്ളില്‍ തങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരവും പരിഗണനയും കിട്ടുന്നില്ല എന്ന വികാരവും മുസ്ലീം ലീഗിനുണ്ട്.

ഒരു സീറ്റ് കൂടി വിട്ടുതരാനാകില്ലെന്ന് ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല സിപിഎമ്മിന് വിഷയത്തില്‍ തീ കോരിയിടാന്‍ പാകത്തിന് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയത് ഇരുവിഭാഗത്തേയും പിണക്കത്തിലാക്കിയിട്ടുണ്ട്. പാണക്കാട്ട് ചെന്ന് പരിഹാരം കാണുന്ന പതിവ് രീതിക്കും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നതും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇതോടെ ഉമ്മന്‍ ചാണ്ടിയേ പോലെ കാര്യങ്ങള്‍ നയപരമായി സൗഹാര്‍ദ്ദപരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നേതാവിന്റെ അഭാവം മുന്നണിയെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് അണികള്‍ക്ക് പോലും വ്യക്തമായി. ഉമ്മന്‍ചാണ്ടിയെ പോലേയും രമേശ് ചെന്നിത്തലയേയും പോലുള്ള നയപരമായ ഇടപെടലിനും രാഷ്ട്രീയ മെയ് വഴക്കത്തിനും നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന പരാതിയും പല ഘടകങ്ങളില്‍ നിന്നുമുണ്ടാകുന്നുണ്ട്. മുന്നണിയുടെ കെട്ടുറപ്പിനെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ഈ മെയ് വഴക്കമില്ലായ്മ ബാധിക്കുമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ ഭയക്കുന്നുണ്ട്. ലീഗിനെ മയപ്പെടുത്താനും സിപിഎമ്മിനെ നിലയ്ക്ക് നിര്‍ത്താനും നിലവില്‍ കെ മുരളീധരന്‍ കളത്തിലിറങ്ങിയിട്ടുണ്ട്.മുസ്ലിം ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കണ്ണീരൊഴുക്കേണ്ടെന്ന് വടകര എംപി പറയുകയും ചെയ്തു. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണെന്നും 53 വര്‍ഷം മുന്‍പ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛന്‍ കെ കരുണാകരനാണെന്നും മുരളീധരന്‍ പറഞ്ഞതും ലീഗിനെ മയപ്പെടുത്താനാണ്.

കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ കൂടി ഉറപ്പിച്ച മൂന്നാം സീറ്റ് ആവശ്യവുമായി ലീഗ് മുന്നോട്ടു പോകുമ്പോള്‍ രാജ്യസഭാ സീറ്റെന്ന ഉപാധി മുന്നോട്ടുവച്ച് നിലവിലത്തേക്ക് പ്രതിസന്ധി ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പതുക്കെ വിഷയം രമ്യമായി പരിഹരിക്കാന്‍ ഒത്തുതീര്‍പ്പിലേക്ക് പോകാനുള്ള കൂടിക്കാഴ്ചകള്‍ ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നടന്നു കഴിഞ്ഞു. മൂന്നാം സീറ്റ് ബുദ്ധിമുട്ടാണെന്ന് കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചപ്പോള്‍ രാജ്യസഭാ സീറ്റിനെ കുറിച്ച് കൂടിയാലോചിക്കാന്‍ ലീഗിന് സമയം നല്‍കിയിട്ടുണ്ട്. നാളത്തെ ലീഗ് യോഗത്തില്‍ എതിര്‍പ്പ് ഉയരാത്തവിധം വിഷയം മയപ്പെടുത്താന്‍ കെ സുധാകരനും വി ഡി സതീശനും കഴിഞ്ഞിട്ടില്ലെങ്കില്‍ യുഡിഎഫിനുള്ളില്‍ മാത്രമല്ല കോണ്‍ഗ്രസിനുള്ളിലും ഒരു പൊട്ടിത്തെറിയ്ക്ക് വകുപ്പുണ്ട്.

Latest Stories

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് സൈന്യം; പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; സൈനിക നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ; കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

പാക് സിനിമകള്‍-വെബ് സീരിസുകള്‍ പ്രദര്‍ശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇനി അല്‍പ്പം ഹൈടെക് ആകാം; ടൊയോട്ട ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് !

INDIAN CRICKET: എല്ലാത്തിനും കാരണം അവന്മാരാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് അവര്‍, എന്നോട് ചെയ്തതെല്ലാം ക്രൂരം, വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ആമിറിന് ആദ്യ വിവാഹത്തിന് ചിലവായ ആ 'വലിയ' തുക ഇതാണ്.. അന്ന് അവര്‍ പ്രണയത്തിലാണെന്ന് കരുതി, പക്ഷെ വിവാഹിതരായിരുന്നു: ഷെഹ്‌സാദ് ഖാന്‍

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടും; പാക് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന് കവചമൊരുക്കി സുദര്‍ശന്‍ ചക്ര; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എസ് 400 ആക്ടീവ്

പിഎസ്എല്‍ വേണ്ട, ഉളള ജീവന്‍ മതി, പാകിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍, ആശങ്ക അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌, സംഭവം നടന്നത് പിഎസ്എല്‍ നടക്കേണ്ടിയിരുന്ന വേദിയില്‍