ലോകകപ്പ് ഫുട്‍ബോൾ മത്സരത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്

റഷ്യ വേദിയാകാനൊരുങ്ങുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഐഎസ് ഭീകര സംഘടന ആക്രമണം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐഎസിനെതിരെ റഷ്യ നടപ്പാക്കിയ സൈനിക നീക്കങ്ങള്‍ക്കുള്ളമറുപടിയായിട്ടാണ് നീക്കമെന്നാണ് വിവരം. രാജ്യാന്ത്യര വിശകലന സ്ഥാപനമായ ഐഎച്ച്എസ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ദേശീയ ടീമുകളും ലോകകപ്പ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നു എന്നതും റഷ്യയിലെ ലോകകപ്പിനെ ലക്ഷ്യം വയ്ക്കാന്‍ സംഘടനയ്ക്കു പ്രചോദനമായെന്നാണ് വിവരം. ഐഎസ് വിരുദ്ധശക്തികളായി നിലനില്‍ക്കുന്ന രാജ്യങ്ങളാണിവ. 2016 ല്‍ സൗദിയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മക്കയും ഐഎസ് ലക്ഷ്യമിട്ടിരുന്നു. അടുത്തിടെ ഇസ്താംബുള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബാഴ്‌സലോണ, ടെഹ്‌റാന്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിരുന്നു.

അടുത്തിടെയായി കനത്ത തിരിച്ചടികളാണ് ഐഎസ് നേരിടുന്നത്. കഴിഞ്ഞ നവംബറില്‍ ഇറാഖിലും സിറിയയിലും വമ്പന്‍ തിരിച്ചടികളാണ് ഐഎസ് നേരിട്ടത്. 2016 ല്‍ ഐഎസ് ആക്രമണങ്ങളില്‍ 6500 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നത് 2017ല്‍ ഇത് അഞ്ചില്‍ രണ്ടായി കുറഞ്ഞിട്ടുണ്ട്. റഷ്യയില്‍ ലോകകപ്പിനിടെ ആക്രമണം നടത്തി രാജ്യാന്തര തലത്തില്‍ വീണ്ടും കരുത്താര്‍ജിക്കാനാണു ഐഎസിന്റെ പദ്ധതി.