ജീവന്‍രക്ഷാ മരുന്നുകളില്‍ പത്തിലൊന്നും വ്യാജം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെ വിപണിയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഇവയുടെ വിപണനം വ്യാപകമായി നടക്കുന്നുണ്ടെന്നും സംഘടന കണ്ടെത്തി. ഇത്തരം വ്യാജ മരുന്നുകള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോം അദിനോസ് ഗബ്രിയോസസ് അറിയിച്ചു.

2013 മുതല്‍ നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ആന്റിബയോട്ടിക്കുകളടക്കം ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ആകെ 42ശതമാനം മരുന്നുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഇതില്‍ 21 ശതമാനവും ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

Read more

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പോലും കൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതിന്റെ എത്രയോ മടങ്ങ് വ്യാജ മരുന്നുകളാകാം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം വ്യാജമരുന്നുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുമെന്നും അദിനോസ് ഗബ്രിയോസസ് വ്യക്തമാക്കി.