'പോരാളികള്‍ക്ക്' പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ കരിചന്തയില്‍ വിറ്റ് ജീവന്‍ നിലനിര്‍ത്തുന്നു; ശമ്പളം മുടങ്ങി; ഹമാസ് വന്‍ പ്രതിസന്ധിയില്‍

ഇസ്രയേല്‍ വരിഞ്ഞു മുറുക്കിയതോടെ പാലസ്തീനിലെ ഹമാസ് ഭീകരര്‍ സാമ്പത്തികമായി തകര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിനും ശമ്പളത്തിനും പോലും പണമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഹമാസിന്റെ സൈനിക വിഭാഗം പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നത് അടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ഹമാസ് പ്രതിസന്ധിയിലായതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയിലെ ദുരിതബാധിതര്‍ക്കായി വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ കരിചന്തയില്‍ വിറ്റാണ് ഹമാസ് നിലവില്‍ പണം ശേഖരിക്കുന്നത്. ഹമാസിന്റെ കീഴില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന പല ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ പകുതി മാത്രമാണ് നല്‍കിയത്. കുറഞ്ഞ റാങ്കിലുള്ള ഹമാസ് സൈനിക വിഭാഗം പ്രവര്‍ത്തകര്‍ക്ക് മാസം 200 ഡോളറിനും 300 ഡോളറിനും ഇടയിലാണ് (17,000 രൂപ മുതല്‍ 25,500 രൂപ) ശമ്പളം.

ജനുവരിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹമാസിന് താല്‍ക്കാലിക സാമ്പത്തിക ഉത്തേജനം ഉണ്ടായിരുന്നു. ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിയതോടെ ഇതില്‍ നിന്നും ഹമാസിന് സാമ്പത്തികനേട്ടമുണ്ടായി. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും സഹായ വിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്താണ് ഹമാസിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും രൂക്ഷമായതോടെ ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയാറായാല്‍ ഗസ്സക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം അവസാനിക്കുമെന്ന അമേരിക്കന്‍ നിലപാടാണ് ഹമാസ് സ്വാഗതം ചെയ്ത്. അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചാനീക്കം അംഗീകരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ സ്‌മോട്രികും ബെന്‍ ഗവിറും അറിയിച്ചു.

ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുമെന്നും ഹമാസ് വ്യക്തമാക്കി. ഒന്നര മാസത്തെ വെടിനിര്‍ത്തല്‍ വേളയില്‍ മുഴുവന്‍ ബന്ദികളെയും വിട്ടയക്കുക, ആനുപാതികമായി ഫലസ്തീന്‍ തടവുകാരെ കൈമാറുക, ഗസ്സയിലേക്ക് സഹായം ഉറപ്പാക്കുക, ഗസ്സക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക എന്നിവയാണ് ഈജിപ്ത് സമര്‍പ്പിച്ച നിര്‍ദേശത്തിലെ പ്രധാന ഉപാധികള്‍.

അതേസമയം ആയുധങ്ങള്‍ അടിയറ വെക്കണമെന്ന ഈജിപ്ത് നിര്‍ദേശം നേരത്തെ ഹമാസ് തള്ളിയിരുന്നു. ബന്ദികളെ മോചിപ്പിച്ചാല്‍ ആക്രമണം നിര്‍ത്തുമെന്ന യു എസ് നിലപാട് സ്വാഗതാര്‍ഹമാണെന്നും ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ബന്ദിമോചനത്തോടെ ആക്രമണം അവസാനിപ്പിക്കമെന്നതിന് താന്‍ ഉറപ്പ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബന്ദികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന യു.എസ് പ്രതിനിധി ആദം ബൊഹ്ലര്‍ അറിയിച്ചിരുന്നു.

അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചാനീക്കം അംഗീകരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ സ്‌മോട്രികും ബെന്‍ ഗവിറും പറഞ്ഞു. ഗസ്സയില്‍ പൂര്‍ണ അധിനിവേശം നടത്തുകയും ട്രംപിന്റെ പദ്ധതി നടപ്പാക്കുകയുമാണ് വേണ്ടതെന്ന് ഇരുവരും പ്രതികരിച്ചു. എത്രയും പെട്ടെന്ന് ഗസ്സ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ഒപ്പുവെച്ച കൂറ്റന്‍ നിവേദനം നെതന്യാഹുവിന് കൈമാറി. പതിനായിരം റിസര്‍വ് സൈനികരും നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.