ഓങ് സാന്‍ സൂചിയുടെ വീട്ടിലേക്ക് ബോംബെറിഞ്ഞു; 'മന്ത്രവാദ ശാപം' കാരണമെന്ന് പ്രതി

മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചിയുടെ വസതിയിലേക്കു പെട്രോള്‍ ബോംബേറ്. ബോംബെറിഞ്ഞ വിന്‍ നായിങ് (48) എന്നയാളെ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഈ സമയത്ത് സൂചി വീട്ടിലുണ്ടായിരുന്നില്ല. യാങ്കൂണിലെ തടാകതീരത്തുള്ള സൂചിയുടെ വീടിന്റെ മുറ്റത്തേക്കായിരുന്നു പ്രതി പെട്രോള്‍ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞത്. “മന്ത്രവാദികളുടെ ശാപം” കാരണമാണു സൂചിയുടെ വീട്ടിലേക്കു ബോംബെറിഞ്ഞതെന്നാണ് ഇയാളുടെ മൊഴി.

മാനസികമായി പ്രശ്‌നങ്ങളുള്ളയാളാണു പ്രതി നായിങ് എന്ന് പൊലീസ് പറഞ്ഞു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനാണിയ്യാള്‍. ബോംബെറിയുന്ന സമയത്തു സമീപത്തുണ്ടായിരുന്ന ഒരാളെടുത്ത ഫോട്ടോയാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. നായിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. ബോംബേറില്‍ മുറ്റത്തെ പൈപ്പിനു തീപിടിച്ചതൊഴിച്ചാല്‍ കാര്യമായ നഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.

രോഹിന്‍ഗ്യ മുസ്ലീങ്ങളുടെ കൂട്ട പാലായന വിഷയത്തില്‍ മൗനം പാലിച്ചതിന്റെ പേരില്‍ രാജ്യാന്തര തലത്തില്‍ തന്നെ സൂചിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. വസതിയിലേക്ക് നടന്ന ബോംബേറില്‍ അതുമായി ബന്ധപ്പെട്ട് പ്രകോപനമോ ഗൂഢാലോചനയോ ഉണ്ടായോ എന്ന് വിശദമായി അന്വേഷിക്കും. സംഭവത്തില്‍ സൂചി പ്രതികരിച്ചിട്ടില്ല.

Read more

സൂചിയുടെ നിയമോപദേഷ്ടാവായ കോ നി കഴിഞ്ഞ വര്‍ഷം ഇതേസമയത്താണ് കൊല്ലപ്പെട്ടത്. യാങ്കൂണ്‍ വിമാനത്താവളത്തില്‍ കൊച്ചുമകനുമൊത്തു നില്‍ക്കവെ തലയില്‍ വെടിയേറ്റായിരുന്നു കോ നി യുടെ മരണം. പൊതുവെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അപൂര്‍വമായ രാജ്യത്ത് കോ നിയുടെ മരണം ഉണ്ടാക്കിയ ഞെട്ടല്‍ വളരെ വലുതായിരുന്നു.