തൊഴിലുടമയുടെ കുഞ്ഞ് മരിച്ച കേസ്; ഇന്ത്യൻ വനിത ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കി യുഎഇ

തൊഴിലുടമയുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിൽ ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ. കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച്‌ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ജയിലിൽ കഴിയുന്ന മകളുടെ അവസ്ഥ അറിയാൻ ഷഹ്‌സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധശിക്ഷ വിവരം ലഭിച്ചത്. ഫെബ്രുവരി 15നാണ് യുഎഇ വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം കോടതിയിൽ അറിയിച്ചു. അതേസമയം ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയ വിവരം സ്ഥിരീകരിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചു. മാർച്ച് 5നു മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചേതൻ ശർമ പറഞ്ഞു.

ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്‌സാദി 2021ലാണ് അബുദാബിയിലെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈർ വഴിയായിരുന്നു ഷെഹ്‌സാദി അബുദാബിയിലെത്തിയത്. ഷഹ്സാദിയെ ഉസൈർ അബുദാബിയിലെ തൻ്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറുകയായിരുന്നു.

ഈ സമയത്താണ് ദമ്പതികളുടെ കുട്ടി മരിക്കുന്നത്. ഇതിന് കാരണം ഷഹ്‌സാദിയയാണെന്നായിരുന്നു ദമ്പതികളുടെ ആരോപണം. എന്നാൽ ചികിത്സ കിട്ടാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്‌സാദിയും പിതാവും ആരോപിച്ചു. പിന്നാലെ ഇവർ മാതാവുന്ദി പൊലീസ് ‌സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. 2023ലാണ് അബുദാബി കോടതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചത്.