കാതോലിക്ക സഭയുടെ 266ാമത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 11.30ന് വത്തിക്കാനില്‍ നടക്കും. അതീവ സ്വകാര്യമായ ഒരു ചടങ്ങാണിത്. മരണം സ്ഥിരീകരിക്കുന്ന ചടങ്ങില്‍ മാര്‍പാപ്പയുടെ മാമ്മോദീസ പേര് വത്തിക്കാന്റെ ആക്ടിങ് ഹെഡായ കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ മൂന്ന് തവണ വിളിക്കും.
പ്രതികരിക്കാതിരുന്നാല്‍ മരിച്ചതായി സ്ഥിരീകരിക്കുമെന്നതാണ് റോമന്‍ പാരമ്പര്യം. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മൃതശരീരത്തില്‍ നിന്ന് ഫിഷര്‍മെന്‍സ് മോതിരവും സീലും നീക്കം ചെയ്യും. ഇതിലൂടെ പോപ്പിന്റെ ഭരണത്തിന്റെ അവസാനം അടയാളപ്പെടുത്തും. വത്തിക്കാന്റെ നിലവിലെ ആക്ടിങ് ഹെഡ് കര്‍ദിനാള്‍ കെവിന്‍ ഫാരലിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
വത്തിക്കാനിലെ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പോപിന്റെ കുടുംബാംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുക്കും. ഏപ്രില്‍ 23 ബുധനാഴ്ച രാവിലെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിക്കും. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യന്‍ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പാപ്പമാരെ അടക്കം ചെയ്യാറുള്ളത്.
1272 വര്‍ഷങ്ങള്‍ക്കു ശേഷം യൂറോപ്പിനു പുറത്തുനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പ. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി പ്രഖ്യാപിച്ചത്.
റോമന്‍ കത്തോലിക്ക സഭയെ നയിച്ച ആദ്യത്തെ ലാറ്റിനമേരിക്കകാരനായിരുന്നു അദ്ദേഹം. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രദ്ധേയനായിരുന്നു. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയന്‍. മാറിയ കാലത്തിന്റെ ബോധ്യങ്ങള്‍ക്കനുസരിച്ച് സഭയിലും പരിവര്‍ത്തനങ്ങള്‍ വരുത്തിയ വൈദികനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അപ്പോഴും പല യാഥാസ്ഥിതിക നിലപാടുകളെയും ചേര്‍ത്തുപിടിച്ച സഭാ നായകന്‍.
മാര്‍പാപ്പയായശേഷം വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന് ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി അദ്ദേഹം വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാര്‍പ്പാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാളെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. ചരിത്രപരമായ നിലപാടെടുത്തും അദ്ദേഹം സഭാസിംഹാസന്നത്തിന്റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. ദൈവം മനുഷ്യന് നല്‍കിയ മനോഹരമായ കാര്യങ്ങളില്‍ ഒന്നാണ് ലൈംഗികത എന്ന് വിളിച്ച് പറഞ്ഞ ഇടയന്‍.
അധികാരത്തിലേറിയതിന് ശേഷം തനിക്ക് വന്നിട്ടുള്ള തെറ്റുകള്‍ക്ക് പല അവസരത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷമാപണം നടത്തിയിട്ടുണ്ട്. അതില്‍ ഹൃദയസ്പര്‍ശിയായ ഒന്ന് നോക്കിയാല്‍… വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ മനുഷ്യരെ ആശീര്‍വദിച്ച് നടന്നുനീങ്ങുന്നതിനിടെ, ഭക്തികൊണ്ടോ സ്‌നേഹം കൊണ്ടോ തന്റെ കൈയില്‍ ബലമായി പിടിച്ച, തന്നെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച ഒരു സ്ത്രീയുടെ കൈയില്‍ അല്‍പ്പം നീരസത്തോടെ ചെറുതായി അടിച്ച് തന്റെ കൈയില്‍ നിന്ന് അവരുടെ കൈ വിടുവിച്ചെടുത്ത മാര്‍പാപ്പയുണ്ടായിരുന്നു.
Read more
ആ പ്രവൃത്തി പലയിടങ്ങളിലും പലരും ചര്‍ച്ചയാക്കി. പിന്നീട് പൊതുപ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് സന്ദേശം നല്‍കുന്ന അവസരത്തില്‍, തന്റെ പ്രവൃത്തിയില്‍ ആ നല്ലിടയന്‍ ലോകത്തോട് ക്ഷമ ചോദിച്ചു. ഇന്നലെ ഞാന്‍ നല്‍കിയ മോശം മാതൃകയ്ക്ക് നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു ആ വാക്കുകള്‍. അധികാരത്തിന്റ മഹോന്നതിയിലിരുന്നുകൊണ്ടുള്ള ഇത്തരം തുറന്ന് പറച്ചിലുകളാണ് ഫ്രാന്‍സിസ് പാപ്പയെ പ്രിയങ്കരനാക്കിട്ടുള്ളതും.