ഫിലപ്പീൻസ് നാവിക ബോട്ടുകള്‍ക്ക് നേരെ ചൈനയുടെ ആക്രമണം; എം.4 റൈഫിളുകളും ഗതിനിർണയ ഉപകരണങ്ങളും പിടിച്ചെടുത്തു

ഫിലപ്പീൻസ് നാവിക ബോട്ടുകള്‍ക്ക് നേരെ ചൈനയുടെ ആക്രമണം. ദക്ഷിണ ചൈനാ കടലിലെ തന്ത്രപ്രധാനമായ ഒരു പാറയ്ക്ക് സമീപമാണ് വടികളും കത്തികളും മഴുവും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ചൈനീസ് കോസ്റ്റ് ഗാർഡ് നാവികർ ഫിലിപ്പൈൻ നാവിക കപ്പലുകളുമായി ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

എട്ടിലേറെ മോട്ടോർ ബോട്ടുകളിലെത്തിയ ചൈനീസ് കോസ്റ്റ് ഗാർഡ് ഫിലിപ്പീൻസ് ബോട്ടുകളെ പിന്തുടർന്നു. ഇതിന് ശേഷം ചൈനീസ് കോസ്റ്റ് ഗാർഡ് അംഗങ്ങൾ ഫിലിപ്പീൻസ് നാവികസേനാംഗങ്ങളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായപ്പോൾ ചൈന ഫിലിപ്പീൻസ് ബോട്ടുകളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം തമ്മിലടിച്ചു. ഏറ്റുമുട്ടലിൽ ഫിലിപ്പീൻസ് നാവികർക്ക് പരിക്കേറ്റു. ഒരാൾക്ക് വലത് തള്ളവിരൽ നഷ്‌ടമാവുകയും ചെയ്തു.

അതേസമയം തങ്ങളുടെ നാവിക നാവികസേനാംഗങ്ങള്‍ക്ക് വെടിക്കോപ്പുകളും ഭക്ഷണവുമടക്കം എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ചൈന ആക്രമിച്ചതെന്ന് ഫിലിപ്പീൻസ് ആരോപിച്ചു. ബോട്ടുകൾ തമ്മിൽ തുടർച്ചയായി ഇടിച്ചു. തുടർന്നാണ് കോസ്റ്റ് ഗാർഡ് അംഗങ്ങൾ ഫിലിപ്പീൻസ് നാവിക ബോട്ടുകളിലേക്ക് കടന്നുകയറി എം.4 റൈഫിളുകളും ഗതിനിർണയ ഉപകരണങ്ങളും പിടിച്ചെടുത്തത്. ചൈനീസ് സൈനികർ തങ്ങളുടെ നാവികർക്കെതിരെ കത്തി ചൂണ്ടി നിൽക്കുന്ന ദൃശ്യങ്ങൾ ഫിലിപ്പീൻസ് പുറത്തുവിട്ടെന്നും ചൈന കടൽക്കൊള്ളക്കാരെപ്പോലെയാണ് പെരുമാറുന്നതെന്നും ഫിലിപ്പീൻസ് സൈനിക തലവൻ ജനറൽ പറഞ്ഞു.