എണ്ണ വില 36 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ, ബാരലിന് 69 ഡോളറിനു മുകളിൽ

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിൽ. തിങ്കളാഴ്ച വ്യപാരം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 69 .85 ഡോളറിലേക്ക് കുതിച്ചുയർന്നു. 2014 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ് ഇന്ന് ആഗോള ക്രൂഡ് മാർക്കറ്റ്. ഒപെക് രാജ്യങ്ങളും റഷ്യയും ഉത്പാദനം വെട്ടികുറച്ചതാണ് അടിക്കടി വില ഉയരാൻ കാരണമായത്. കഴിഞ്ഞ ആറാഴ്ചയോളമായി വിലയിൽ കുതിപ്പ് പ്രകടമായിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ അമേരിക്ക ഉത്പാദനം കൂടിയെങ്കിലും വിപണിയിൽ പ്രകടമായ മാറ്റം ഇത് ഉണ്ടാക്കിയില്ല.

കഴിഞ്ഞ ജനുവരി മുതലാണ് ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദനം കുറക്കാൻ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർത്താനുള്ള ലക്ഷ്യമിട്ടാണ് ഉത്പാദനം കുറച്ചത്. ഈ വർഷം മുഴുവൻ ഉത്പാദനം കുറയ്ക്കാനാണ് ഈ രാജ്യങ്ങളുടെ നീക്കം. എന്നാൽ ഇതിനെ പ്രതിരോധിക്കാനും ഒപെക് രാജ്യങ്ങളെയും റഷ്യയെയും സമർദ്ദത്തിലാഴ്ത്താനും അമേരിക്ക ഷെയ്ൽ ഓയിൽ ഉത്പാദനം കൂടിയിരുന്നു. എന്നാൽ രാജ്യാന്തര വിപണിയിൽ ഇപ്പോഴും എണ്ണയുടെ സപ്ളൈ കുറവാണ്. ഇതാണ് നിത്യേനയെന്നോണം വില ഉയരുന്നതിനു കാരണമായത്.