ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ചൊവ്വാഴ്ച ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ അക്രമത്തിൽ 330 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റമദാൻ മാസത്തിൽ നടന്ന വ്യോമാക്രമണത്തിൽ “കൂടുതലും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്” കൊല്ലപ്പെട്ടതെന്നും 150 ഓളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഗാസ മുനമ്പിലെ ഹമാസിന്റെ പോലീസിന്റെയും ആഭ്യന്തര സുരക്ഷാ സേവനങ്ങളുടെയും തലവനായ മഹ്മൂദ് അബു വത്ഫയും ഗാസ സിറ്റിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഹമാസ് കമാൻഡർമാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സൈന്യം വിശേഷിപ്പിച്ചെങ്കിലും, വ്യോമാക്രമണങ്ങളുടെ അലയൊലികളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി വീഡിയോകളും പ്രാദേശിക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. വ്യോമാക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട്, ഗാസ മുനമ്പിലെ പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരായ വംശഹത്യ യുദ്ധം ഇസ്രായേൽ പുനരാരംഭിച്ചതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. “നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്രവാദി സർക്കാരും വെടിനിർത്തൽ കരാർ അട്ടിമറിക്കാൻ തീരുമാനിച്ചിരിക്കുന്നു.” ഹമാസ് ചൊവ്വാഴ്ച രാവിലെ പറഞ്ഞു.
അതേസമയം, ഗാസയിൽ വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിയാലോചിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. “പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഹമാസ്, ഹൂത്തികൾ, ഇറാൻ – ഇസ്രായേലിനെ മാത്രമല്ല, യുഎസിനെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും – ഒരു വില നൽകേണ്ടിവരും, എല്ലാവരും നരകം കാണേണ്ടി വരും.” ലീവിറ്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.