40 ദിവസത്തിനു ശേഷം സൂര്യനുദിച്ചു, 34 മിനിറ്റിന് ശേഷം തിരികെ പോയി

നാല്‍പതു ദിവസത്തിനു ശേഷമാണ് ആ നാട്ടില്‍ സൂര്യനുദിച്ചത്. എന്നാല്‍, 34 മിനിറ്റിന് ശേഷം മടങ്ങി പോവുകയും ചെയ്തു. കേള്‍ക്കുമ്പോള്‍ ഒരു മുത്തശ്ശിക്കഥയാണെന്ന് തോന്നാം. എന്നാലല്ല ഇത് യാഥാര്‍ത്ഥ്യമാണ്. റഷ്യയുടെ വടക്കന്‍ അതിശൈത്യമേഖലയിലെ മുര്‍മാന്‍സ് നഗരവാസികളാണ് 40 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനെ കണ്ടത്.

പോളാര്‍ നൈറ്റ് എന്ന പ്രതിഭാസമാണ് ഇതിന് കാരണമാകുന്നത്. ഇരുപത്തിനാല് മണിക്കൂറിലധികം സമയം തുടര്‍ച്ചയായി രാത്രി അനുഭവപ്പെടുന്ന പ്രതിഭാസമാണ് പോളര്‍ നൈറ്റ്. ഉത്തരധ്രുവത്തില്‍ പോളാര്‍ നൈറ്റ് സംഭവിക്കുമ്പോള്‍ ദക്ഷിണധ്രുവത്തില്‍ നീണ്ട പകലായിരിക്കും. ഇതിനെ “പോളര്‍ ഡേ” എന്നാണ് പറയുക. ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ തികച്ചും സാധാരണയായി നടക്കുന്ന പ്രതിഭാസമാണിത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളെ ബന്ധിപ്പിച്ചു ഭൂമിക്കുള്ളിലൂടെ പോകുന്ന ഒരു നേര്‍രേഖയായാണ് ഭൂമിയുടെ അച്ചുതണ്ട് എന്നാണല്ലോ സങ്കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ ഈ നേര്‍രേഖയില്‍നിന്ന് 23.5 ഡിഗ്രി ചരിഞ്ഞാണു ഭൂമിയുടെ യഥാര്‍ഥ അച്ചുതണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഈ ചരിവുമൂലമാണു പോളാര്‍ നൈറ്റും പോളാര്‍ ഡേയും സംഭവിക്കുന്നത്.

ശൈത്യകാലത്തു ദിവസങ്ങളോളം മറയുന്ന സൂര്യന്‍ തിരിച്ചെത്തുന്നത് ഇവിടങ്ങളില്‍ വലിയ ആഘോഷമാണ്. അത്തരമൊരു നിമിഷം കാണാനായി അവര്‍ അടുത്തുള്ള കുന്നിന്‍ മുകളില്‍ ഒന്നിച്ചു കൂടും. സൂര്യന്‍ ഉദിച്ചതു കാണുമ്പോള്‍ സന്തോഷിച്ച് ആനന്ദനൃത്തം ചവിട്ടും. 40 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനെ കണ്ടപ്പോള്‍ മുര്‍മാന്‍സ് നഗരവാസികളും വലിയ സന്തോഷത്തിലായിരുന്നു. എന്നാല്‍, 34 മിനിറ്റ് പകല്‍ വെളിച്ചം നല്‍കിയതിനു ശേഷം സൂര്യന്‍ തിരികെപ്പോയി. നഗരം വീണ്ടും ഇരുട്ടിന്റെ പിടിയിലായി.