അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുത് ; ക്രിസ്തുമസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അതിജീവനത്തിനും നല്ലൊരു ജീവിത്തിനും വേണ്ടി വീട് വിട്ട് ഇറങ്ങേണ്ടി വരുന്ന അഭയാര്‍ത്ഥികളുടെ യാത്രയോട് സമാനമാണ് യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റേയും മേരിയുടേയും ബെത്‌ലഹേമിലേക്കുളള യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോമില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റെയും മേരിയുടെയും യാത്രാവഴിയില്‍ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ട്. അത്തരത്തില്‍ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്നു പുറത്താക്കപ്പെടുന്നത്.നമ്മുടെ കാലത്ത് ഇടം നഷ്ടപ്പെട്ട മുഴുവന്‍ കുടുംബത്തിന്റെയും കാല്‍പ്പാടുകള്‍ നമുക്ക് കാണാന്‍ കഴിയുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. പലസാഹചര്യങ്ങളിലും പ്രതീക്ഷയും പേറിയാണ് ഉറ്റവരെ വേര്‍പ്പെട്ട് പലരും നാടുവിടുന്നത്. ഭൂമിയില്‍ തങ്ങള്‍ക്കായി ഒരു മുറി ഇല്ലെന്ന തോന്നല്‍ ആര്‍ക്കും ഇല്ലാതിരിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

അഭയാര്‍ഥികള്‍ക്ക് സുരക്ഷിത സ്ഥാനം വാഗ്ദാനം ചെയ്തു പണം വാങ്ങി മനുഷ്യക്കടത്തു നടത്തുന്നവരുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്നത് വിസ്മരിക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. തങ്ങളുടെ അധികാരം അടിച്ചേല്‍പ്പിക്കാനും സ്വത്ത് വര്‍ധിപ്പിക്കാനും ശ്രമിക്കുന്ന നേതാക്കള്‍ക്ക് സാധാരണക്കാരുടെ രക്തം ചിന്തുന്നതില്‍ യാതൊരു പ്രശ്നവുമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.