ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാന്‍. ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസ് ഭീകര സംഘടനയല്ലെന്നും മാതൃരാജ്യത്തിന്റെ രക്ഷയ്ക്ക് വേണ്ടി പോരാടുന്ന വിമോചന സംഘടനയാണെന്നും അദേഹം പറഞ്ഞു. ഇസ്രയേലിനും ഹമാസിനുമിടയില്‍ വെടിനിര്‍ത്തല്‍ ഉടനെ പ്രഖ്യാപിക്കണമെന്നും തുര്‍ക്കി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദേഹം പറഞ്ഞു. സമാധാനം പുന:സ്ഥാപിക്കാന്‍ മുസ്ലീം രാജ്യങ്ങള്‍ ഒരുമിക്കണമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
ഇതിനോടകം തന്നെ ദുരന്തഭൂമിയായിക്കഴിഞ്ഞ് ഗാസയില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരുമെന്ന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ സംഘടന മുന്നറിയിപ്പ് നല്‍കി.
32 വലിയ ആശുപത്രികളില്‍ 12 എണ്ണം ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. ബാക്കിയുള്ളിടത്ത് ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.മുറിവേറ്റവര്‍ തിങ്ങിനിറഞ്ഞ ആശുപത്രികളില്‍ ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണമാണുണ്ടാകുക എന്നാണ് സന്നദ്ധ സംഘടനകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
അതിനിടെ യുദ്ധത്തില്‍ ഇതിനോടകം 18 ദിവസത്തില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 5364 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടു.നിരന്തര ആക്രമണങ്ങള്‍, കുടിയൊഴിപ്പിക്കല്‍, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗര്‍ലഭ്യമാണ് കുട്ടികള്‍ നേരിടുന്നത്.
കുട്ടികളെ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്.ഗാസയിലെ സാഹചര്യം ധാര്‍മികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.