ഇറാനിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ താത്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. 69 കാരനായ മൊഖ്ബറിന് പ്രസിഡന്റിന്റെ ചുമതല കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ പ്രസിഡന്റ് മരണപ്പെട്ടാല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഭരണഘടനയിലെ 130, 131 വകുപ്പുകള്‍ പ്രകാരം പരമോന്നത നേതാവിന്റെ അനുമതിയോടെ പ്രഥമ വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല കൈമാറുകയാണ് ആദ്യ നടപടിക്രമം. രാജ്യത്തെ ഏതുകാര്യത്തിന്റേയും അവസാനവാക്ക് പരമോന്നത നേതാവിന്റേതാണ്. ഈ നടപടി പ്രകാരമാണ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുക.
ഇതിന് ശേഷം പരമാവധി 50 ദിവസത്തിനുള്ളില്‍ പ്രഥമ വൈസ് പ്രസിഡന്റ്, പാര്‍ലമെന്റ് സ്പീക്കര്‍, നീതിന്യായവിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതുവരെ പ്രഥമ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുകയെന്നും ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. മൊഖ്ബര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് 50 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്തുക. കൊല്ലപ്പെട്ട ഇബ്രാഹിം റെയ്സി 2021-ലാണ് ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്. 2025 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇദ്ദേഹത്തിനൊപ്പമാണ് പ്രഥമ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറും ചുമതലയേറ്റത്.