ഹമാസ് വിട്ടുനൽകിയ മൃതദേഹം ശിരി ബിബാസിന്‍റേത് അല്ലെന്ന് ഇസ്രായേല്‍; ബന്ദി കൈമാറ്റ വ്യവസ്ഥയുടെ ​ഗുരുതര ലംഘനമെന്ന് ആരോപണം

ഹമാസ് ബന്ദി കൈമാറ്റ വ്യവസ്ഥയുടെ ​ഗുരുതര ലംഘനം നടത്തിയെന്ന് ആരോപണം. ബന്ദി മോചനത്തിന്റെ ഭാ​ഗമായി ഹമാസ് വിട്ടുനല്‍കിയ മൃതദേഹം ശിരി ബിബാസിന്‍റേതല്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. ശിരി ബിബാസിന്‍റെ മൃതദേഹം വിട്ട് നല്‍കണമെന്നും ഇസ്രയേൽ ഹമാസിനോട് ആവശ്യപ്പെട്ടു. ഇന്നലെയാണ് ഹമാസ് നാല് പേരുടെ മൃതദേഹങ്ങൾ കൈമാറിയത്.

ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്‍റേത് അടക്കം നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹം ഹമാസ് ഇസ്രായേലിന് കൈമാറിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിര്‍ ബിബാസിൻ്റെയും നാല് വയസുള്ള സഹോദരന്‍ ഏരിയലിൻ്റെയും മാതാവ് ശിരി ബിബാസിൻ്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്‌സിന്റെയും മൃതദേഹമാണ് കൈമാറിയിരുന്നത്. ഇതിൽ ശിരി ബിബാസിൻ്റെ മൃതദേഹം തിരിച്ചറിയാൻ പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

‘തിരിച്ചറിയൽ പ്രക്രിയയിൽ ലഭിച്ച മൃതദേഹം ശിരി ബിബാസിൻ്റേതല്ലെന്ന് നിർണ്ണയിച്ചു, ഇതൊരു അജ്ഞാത മൃതദേഹമാണ്’, ഇസ്രയേലി ഡിഫൻസ് പോസ്റ്റ് എക്‌സിൽ കുറിച്ചു. അതേസമയം ശിരി ബിബാസും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത് ഇസ്രായേല്‍ ആക്രമണത്തിലാണെന്നാണ് ഹമാസ് ആരോപിച്ചിരുന്നു. ബന്ദികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്നും ഹമാസ് വ്യക്തമാക്കി. കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം നടന്നത്. ഇസ്രയേലിന് ഇത് സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദികളുടെ കൈമാറ്റം നടന്നത്. ഗാസയ്ക്ക് സമീപമുള്ള കിബ്ബുട്‌സ് നിര്‍ ഒസില്‍ നിന്ന് കഫിര്‍ ബിബാസിന്റെ പിതാവ് യാര്‍ഡനടക്കമുള്ള ബിബാസ് കുടുംബത്തെ ഹമാസ് തട്ടിക്കൊണ്ടുമ്പോള്‍ ഒമ്പത് മാസമായിരുന്നു കഫിറിന്റെ പ്രായം. 2023 ഒക്ടോബര്‍ ഏഴിനാണ് തട്ടിക്കൊണ്ടുപോയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഫിറും സഹോദരനും മാതാവും കൊല്ലപ്പെട്ടതായി 2023 നവംബറില്‍ തന്നെ ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നില്ല. ഈ മാസം തുടക്കത്തില്‍ ജയിലിലെ ബന്ദികളെ തിരിച്ചയക്കുന്ന കൂട്ടത്തില്‍ യാര്‍ദെന്‍ ബിബാസിനെ ഹമാസ് വിട്ടയച്ചിരുന്നു.