തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന. ഒക്ടോബർ 7ലെ ആക്രമണത്തിനു നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചയാണ് ഒസാമ തബാഷ്. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് തബാഷ്. അതേസമയം ഇസ്രയേൽ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
“ഖാൻ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയൻ കമാൻഡർ ഉൾപ്പെടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്ഥാനങ്ങൾ തബാഷ് വഹിച്ചിരുന്നു. തെക്കൻ ഗാസയിൽ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പ്രദേശത്തെ നീക്കങ്ങൾക്ക് തബാഷ് നേതൃത്വം നൽകുകയും ചെയ്തിരുന്നു” – എന്നും ഐഡിഎഫിന്റെ (ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ്) എക്‌സ് പോസ്റ്റിൽ പറയുന്നു.
യുദ്ധസമയത്ത് തബാഷിന്റെ യൂണിറ്റ് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുകയും ഗാസയിലെ ഇസ്രയേലി സൈനിക നീക്കങ്ങൾ നിരീക്ഷിക്കുകയും സേനയ്‌ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തുവെന്ന് ഐഡിഎഫ് കുറിപ്പിൽ പറയുന്നു. ഹമാസിന്റെ രഹസ്യാന്വേഷണ ശ്രമങ്ങൾക്കും മേഖലയിലെ ഇസ്രയേൽ സേനയെ ലക്ഷ്യമിടാനുള്ള നീക്കങ്ങൾക്കും തബാഷിന്റെ കൊലപാതകം വലിയ തിരിച്ചടിയാണെന്ന് ഐഡിഎഫ് പറഞ്ഞു.
അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. കൂടുതൽ വ്യോമാക്രമണം ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് മുന്നറിയിപ്പ് നൽകി.