ഹമാസ് വക്താവ് അബ്ദുള്‍ ലത്തീഫിനെ ഇസ്രയേല്‍ വധിച്ചു; 59 ബന്ദികളെയും വിട്ടയക്കുംവരെ ഗാസയിലടക്കം കടന്നാക്രമണം തുടരുമെന്ന് സൈന്യം

ഹമാസിന്റെ ഔദ്യോഗിക വക്താവ് അബ്ദുള്‍ ലത്തീഫ് അല്‍ ഖനൗവിനെ ഇസ്രയേല്‍ വധിച്ചു.
വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥിക്യാമ്പില്‍ ഖനൗ താമസിച്ചിരുന്ന കൂടാരം ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിലാണ് ഖനൗവിന്റെ കുടുംബത്തിലെ ആറുപേരും മരിച്ചു.

മാര്‍ച്ച് 18-ന് ഇസ്രയേല്‍ യുദ്ധം പുനരാരംഭിച്ചശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 855 ആയി. ഹമാസിന്റെ ആഭ്യന്തരസുരക്ഷാ ഏജന്‍സി തലവന്‍ റാഷിദ് ജഹ്ജൗ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ എസ്സാം അല്‍ ദലിസ് എന്നിവരെല്ലാം ഈ കാലയളവില്‍ കൊല്ലപ്പെട്ടും. 17 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 50,208 ആയി.

ഹമാസ് ബാക്കിയുള്ള 59 ബന്ദികളെയും വിട്ടയക്കുംവരെ കടന്നാക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ ഭീഷണി. ഗാസയിലെ സെയ്തൂണ്‍, ടെല്‍ അല്‍ ഹവ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ഗാസയില്‍ പട്ടിണിയും ഭക്ഷ്യവസ്തുക്കുടെ ക്ഷാമവും അതിരൂക്ഷമാണെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. റംസാനിലെ ഇരുപത്തിയേഴാം രാവിനുമുന്നോടിയായി ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെയിലും രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ അല്‍ അഖ്സയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.