ഇസ്രയേലിനുള്ള പിന്തുണ ലോകത്തിനെ അറിയിക്കാന്‍ അമേരിക്ക; യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ക്ഷണം

ഇസ്രയേലിനുള്ള പിന്തുണ ലോകത്തിനെ അറിയിക്കാന്‍ അമേരിക്ക. ഇതിന്റെ ഭാഗമായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജൂലൈ 24നു യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.

ഗാസാ യുദ്ധത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇസ്രയേലിനുള്ള യുഎസ് പിന്തുണയില്‍ ഇളക്കമില്ലെന്നു വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നെതന്യാഹുവിനെ ക്ഷണിക്കുകയായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണ- പ്രതിപക്ഷ പിന്തുണ ഇതിനുണ്ടായി.

നെതന്യാഹുവിനും അദ്ദേഹത്തിന്റെ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റിനും എതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞമാസം അപേക്ഷ നല്കിയിരുന്നു. ഇതിനിടെയാ് അമേരിക്ക നെതന്യാഹുവിനെ ക്ഷണിച്ചിരിക്കുന്നത്.

അതേസമയം, ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇസ്രയേല്‍ മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗസയിലും റാഫയിലും വെടിനിര്‍ത്തിയാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ മന്ത്രിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭയെ തന്നെ താഴെയിടുമെന്നാണ് ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിറും വ്യക്തമാക്കി.