'ട്രംപുമായുള്ള സംവാദത്തില്‍ പതറിപ്പോയി'; ഒടുവില്‍ തുറന്ന് സമ്മതിച്ച് ബൈഡന്‍; പാളയത്തില്‍ പട ഒഴിവാക്കാന്‍ തിരക്കിട്ട നീക്കം; പിന്‍മാറില്ലെന്ന് പ്രഖ്യാപനം

അമേരിക്കന്‍ മുന്‍ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപുമായുള്ള സംവാദത്തില്‍ അടിപതറിയെന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
ഇക്കാരണം കൊണ്ട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കില്ലെന്നും പോരാട്ടം തുടരുമെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. സംവാദത്തിലെ പ്രകടനത്തിന്റെ പേരിലല്ല, വൈറ്റ്ഹൗസിലെ പ്രകടനത്തിന്റെ പേരില്‍ തന്നെ വിലയിരുത്തണമെന്നും ബൈഡന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ശാന്തരാക്കാനുള്ള ശ്രമത്തിലാണു ബൈഡന്‍. സംസ്ഥാന ഗവര്‍ണര്‍മാര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

നവംബര്‍ അഞ്ചിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി എതിര്‍സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ മോശം പ്രകടനം കാഴ്ചവച്ച ബൈഡനുമേല്‍ സമ്മര്‍ദം ഏറിയിട്ടുണ്ട്.

ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ട്രംപ് വിജയിച്ചതായി സിഎന്‍എന്‍ ചാനലിന്റെ അതിവേഗ സര്‍വേ ഫലം പുറത്ത് വന്നതിന് പിന്നാലെ ജോ ബൈഡന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ട്രംപാണു മുന്നിട്ടു നിന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 565 പേരില്‍ 67 ശതമാനവും അഭിപ്രായപ്പെട്ടു. ഇതോടെ ജോ ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന ആഹ്വാനം തള്ളി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. പ്രായത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് അവകാശപ്പെട്ടു.

ബൈഡന്റെ പ്രകടനത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കു തൃപ്തിയില്ലെന്നാണു പറയുന്നത്. തപ്പിത്തടഞ്ഞതിനു പുറമേ സ്വന്തം ഭരണനേട്ടങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാനും സംവാദത്തില്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ബൈഡന്‍ ഒരു വിഷയത്തില്‍നിന്നു മറ്റൊന്നിലേക്ക് അതിവേഗം ചാടിച്ചാടിപ്പോയെന്നും നിരീക്ഷകര്‍ പറഞ്ഞു. നുണയനോടു സംവദിക്കുന്നത് എളുപ്പമല്ലെന്നും തനിക്കു തൊണ്ടവേദനയായിരുന്നുവെന്നും ബൈഡന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

അതേസമയം,എണ്‍പത്തൊന്നുകാരനായ ബൈഡന്‍ സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കണമെന്ന ആവശ്യം സ്വന്തം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നും ഉയര്‍ന്നത് വലിയ വെല്ലുവിളിയാണ്.

‘എനിക്ക് ചെറുപ്പമല്ലെന്നറിയാം. എന്റെ നടത്തം പഴയതുപോലെ വേഗത്തിലല്ല. പഴയതുപോലെ സംവദിക്കാനും പറ്റുന്നില്ല. പക്ഷേ എങ്ങനെ സത്യം പറയണമെന്ന് എനിക്കറിയാം. എങ്ങനെ ജോലി ചെയ്യണമെന്നും അറിയാമെന്നാണ് ബൈഡന് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം, ഡെമോക്രാറ്റിക് ക്യാന്പിലെ പലരും ബൈഡന്റെ കഴിവില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. .

സംവാദത്തില്‍ സന്പദ്വ്യവസ്ഥ, കുടിയേറ്റം, കാപ്പിറ്റോള്‍ കലാപം തുടങ്ങി ചര്‍ച്ച ചെയ്ത വിഷയങ്ങളിലെല്ലാം ട്രംപിന്റെ ആക്രമണത്തിനു മുന്നില്‍ ബൈഡനു പിടിച്ചുനില്‍ക്കാനായില്ല.

Read more

സംവാദത്തിനിടെ കാട്ടിയ ആശയക്കുഴപ്പവും തപ്പലും ബൈഡന്റെ പ്രായാധിക്യത്തെക്കുറിച്ച് വോട്ടര്‍മാര്‍ക്കുള്ള ആശങ്ക ബലപ്പെടുത്തുമെന്നാണു നിരീക്ഷണം. ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്താതിരിക്കാന്‍ ഡെമോക്രാറ്റുകള്‍ എണ്‍പത്തൊന്നുകാരനായ ബൈഡനു പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നു.