ഇന്ത്യ മാലിദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളി; സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഒരു നടപടി ഉണ്ടാകില്ല; ഉറപ്പുമായി പ്രസിഡന്റ് മുഹമ്മദ് മുയിസു

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഒരു നടപടികളും മാലിദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുന്നതൊന്നും മാലിദ്വീപിന്റെ ഭാഗത്തുനിന്നുണ്ടാകില്ല താന്‍ ഉറപ്പു നല്‍കുന്നുവെന്നും. മാലിദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യയെന്നും അദേഹം പറഞ്ഞു.

. പരസ്പര ബഹുമാനത്തിന്റെയും പങ്കാളിത്ത താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. വിവിധ മേഖലകളിലുള്ള മറ്റു രാജ്യങ്ങളുമായി സഹകരണം വര്‍ധിപ്പിക്കുമ്പോഴും നമ്മുടെ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മാലിദ്വീപ് പ്രതിജ്ഞാബദ്ധമാണെന്ന് അദേഹം വ്യക്തമാക്കി.

ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മൊയിസുവിന്റെ ഇന്ത്യാ സന്ദര്‍ശനം. എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്കില്‍ നടന്ന 79-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അദേഹം വ്യക്തമാക്കിയിരുന്നു.

നെരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മൊയ്‌സു ഈ വര്‍ഷം ജൂണില്‍ ഇന്ത്യയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ‘ഇന്ത്യ ഔട്ട്’ എന്ന രീതിയായിരുന്നു മൊയിസു സ്വീകരിച്ചിരുന്നത്. ഇന്ത്യന്‍ സൈനികരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുക എന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് നയമായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാലദ്വീപിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന എല്ലാ സൈന്യങ്ങളെക്കൊണ്ടും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇന്ത്യയടക്കം ഒരു രാജ്യത്തേയും പ്രത്യേകമായി ഉദ്ദേശിച്ചായിരുന്നില്ല തന്റെ നിലപാടെന്നും മുയിസു കഴിഞ്ഞ മാസം യു.എന്നില്‍ പറഞ്ഞിരുന്നു. ചൈന അനുകൂല നിലപാടുള്ള സര്‍ക്കാരാണ് മൊയ്‌സുവിന്റേത്. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം അവസാനം മൊഹമ്മദ് മൊയ്‌സു പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു.