നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മോദി. നിയമ വിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. 104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലേക്ക് നാടുകടത്തിയ യുഎസ് നടപടി വിവാദമായി ദിവസങ്ങൾക്കുള്ളിലാണ് മോദിയുടെ പ്രസ്താവന.
‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും കണ്ടുംകേട്ടും ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് അറിയാതെയാണു പലരും എത്തുന്നത്. മനുഷ്യക്കടത്തിലൂടെയാണു പലരെയും കൊണ്ടുവരുന്നത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്തമായി ശ്രമിക്കണം. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ആ മുഴുവൻ വ്യവസ്ഥയ്‌ക്കെതിരെയാണ്. ഇതിനു ട്രംപ് പൂർണമായും സഹകരിക്കുമെന്ന് ഉറപ്പുണ്ട്’- മോദി പറഞ്ഞു.
2008ലെ മുംബൈ ഭീകാരാക്രമണക്കേസിലെ കുറ്റവാളി തഹാവൂർ റാണയെ കൈമാറുമെന്നു ട്രംപ് പറഞ്ഞതിനോടും മോദി പ്രതികരിച്ചു. ‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചാണ്. 2008ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ കുറ്റവാളിയെ ഇന്ത്യയ്ക്കു കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു. ഇന്ത്യയിലെ കോടതികൾ ഉചിത നടപടി സ്വീകരിക്കും’- മോദി പറഞ്ഞു.
ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതിവാതകവും നൽകുന്ന മുൻനിര വിതരണക്കാരായി യുഎസിനെ മാറ്റുന്ന സുപ്രധാന ഊർജ കരാറിനു ധാരണയായെന്നു ട്രംപ് വ്യക്തമാക്കി. അതേസമയം യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടി തീരുവ (റസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തിൽ ഇളവ് നൽകാൻ ട്രംപ് തയാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും യുഎസ് അതേ നികുതി ചുമത്തും. വ്യാപാര കാര്യങ്ങളിൽ സഖ്യരാജ്യങ്ങൾ ശത്രുരാജ്യങ്ങളെക്കാൾ മോശമാണെന്ന് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു. ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.