ശ്മശാനങ്ങളിൽ നിന്ന് മോഷ്ടിച്ചത് 4000ലധികം മൃതദേഹങ്ങൾ; സമ്പാദിച്ചത് 445 കോടി! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷകൻ

ശ്മശാനങ്ങളിൽ നിന്നും മെഡിക്കൽ ലബോറട്ടറികളിൽ നിന്നുമായി 4,000ലധികം മൃതദേഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്ന് വെളിപ്പെടുത്തൽ നടത്തി അഭിഭാഷകൻ. ബീജിങ് ബ്രേവ് ലോയേഴ്‌സ് പ്രസിഡന്‍റ് യി ഷെങ്‌ഹുവയാണ് വെളിപ്പെടുത്തൽ നടത്തിയത്. ചൈനീസ് കമ്പനിക്കെതിരെയാണ് പരാതി. ബോൺ ഗ്രാഫ്റ്റിന് അസ്ഥികളെടുക്കാനാണ് മൃതദേഹങ്ങൾ മോഷ്ടിച്ചതെന്നാണ് ആരോപണം.

സിചുവാൻ, ഗുവാങ്‌സി, ഷാൻഡോംഗ് പ്രവിശ്യകളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൃതദേഹങ്ങൾ വാങ്ങി ചൈനീസ് കമ്പനി അസ്ഥികളുടെ വിൽപ്പന നടത്തുന്നുവെന്നാണ് അഭിഭാഷകന്‍റെ വെളിപ്പെടുത്തൽ. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 380 മില്യൺ യുവാൻ (ഏകദേശം 445 കോടി രൂപ)) ആണെന്നും അഭിഭാഷകൻ പറഞ്ഞു. 18 ടൺ അസ്ഥികളും 34,000 ലധികം ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. ശ്മശാനങ്ങളിൽ നിന്നും മറ്റും 4,000-ലധികം മൃതദേഹങ്ങൾ മോഷ്ടിച്ചതായി കമ്പനിയുടെ ജനറൽ മാനേജർ കുറ്റസമ്മതം നടത്തിയെന്നും അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു.

സാധാരണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന അസ്ഥികളാണ് ബോണ്‍ ഗ്രാഫ്റ്റിനായി ഉപയോഗിക്കുന്നത്. സാധാരണയായി ഇടുപ്പ് മാറ്റിവെയ്ക്കൽ പോലുള്ള ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന രോഗികളുടെ സമ്മതത്തോടെയാണ് ഇത്തരം ചികിത്സകൾക്ക് അസ്ഥികൾ എടുക്കുന്നത്. എന്നാൽ ഈ കമ്പനി ദന്ത ഗ്രാഫ്റ്റുകൾക്കായി മൃതദേഹങ്ങൾ മോഷ്ടിച്ച് അതിൽ നിന്നും അസ്ഥികളെടുക്കുകയാണ് കമ്പനി ചെയ്യുന്നത്. ബോണ്‍ ഗ്രാഫ്റ്റ് വേണ്ടി വരുന്നത് അസ്ഥികളുടെ ബലക്ഷയമോ തകരാറോ കാരണമാണ്. ദന്തചികിത്സയിൽ ഉള്‍പ്പെടെ ഇത് ഉപയോഗിക്കാറുണ്ട്.

സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും അഭിഭാഷകൻ പറഞ്ഞു. ചൈനയുടെ വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലെ തയ്‌യുവാനിലെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹങ്ങൾ മോഷ്ടിച്ചു വിൽക്കുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്നും കേസ് സങ്കീർണ്ണമായതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് അറിയിച്ചു.