ഇന്ന് രാത്രി എന്തും സംഭവിക്കാം; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തേക്കും; ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ പ്രതികാരം തീര്‍ക്കുമെന്ന് റിപ്പോര്‍ട്ട്; അമേരിക്കയുടെ നിര്‍ദേശം തള്ളി നെതന്യാഹു

ഇസ്രയേല്‍ പൂര്‍ണ ശേഷിയോടെ ഇന്നു രാത്രിയില്‍ മൂന്നു രാജ്യങ്ങളെ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ ഏഴിന് തങ്ങളുടെ രാജ്യത്ത് കടന്നു കയറി നൂറുകണക്കിന് പേരെ വെടിവെച്ച് കൊന്നതിന് പ്രതികാരം തീര്‍ക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്റെ ആണവനിലയങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇറാന്റെ ആണവനിലയങ്ങള്‍ അക്രമിക്കുന്നതിന് പിന്തിരിയണമെന്നും അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ബൈഡന്‍ ഭരണകൂടത്തിന് ലഭിച്ചിട്ടില്ലെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി അവരുടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നോര്‍ത്ത് കാരോലൈനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. അതോടെ ഇന്നു രാത്രിയില്‍ ഇസ്രയേല്‍ അന്ത്യയുദ്ധം നടത്തുമെന്ന് ഉറപ്പാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.

കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് ഹമാസിനെതിരെ ആരംഭിച്ച യുദ്ധം ഒരു വര്‍ഷത്തോടടുക്കുമ്പോഴും പൂര്‍ണ വിജയത്തിലെത്തിക്കാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല. തുടര്‍ന്ന് ഹിസ്ബുള്ളയും ഹൂതികളും ഹമാസിന് പിന്തുണയുമായി ഇസ്രയേലിനെതിരെ തിരിഞ്ഞിരുന്നു.

ഹമാസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ കഴിയാത്തത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കഴിവുകേടായാണ് ഇസ്രയേലിലെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഹമാസിന്റെയും ലെബനനിലെ ഹിസ്ബുള്ളയുടെയും പ്രധാനപ്പെട്ട നേതാക്കളെ വധിക്കാന്‍ കഴിഞ്ഞെങ്കിലും യുദ്ധം ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ സര്‍ക്കാരിന്റെ ഭാവി അത്ര ശോഭനമാകില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് വ്യക്തമാണ്.

ഹമാസ് സായുധസംഘം ഇസ്രയേലില്‍ ആക്രമണം നടത്തിയതിന്റെ വാര്‍ഷികമായ ഒക്ടോബര്‍ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നല്‍കുക പ്രയാസമാണെന്നും അമേരിക്കന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു.

Read more

ഈ മാസം ഒന്നാം തീയതി ഇസ്രയേലിലേക്ക് 181 മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് മിസൈല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ അഭയം തേടേണ്ടിവന്നു. മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് ഏറ്റെടുത്തിരുന്നു. ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതിനു പിന്നാലെയാണ് ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തത്.