ഫ്രൈഡ് ചിക്കനടക്കം കൊള്ളയടിച്ചു; 20 ഔട്ടലറ്റുകള്‍ അടിച്ചു തകര്‍ത്തു; ജീവനക്കാരനെ വെടിവെച്ചുകൊന്നു; പാക്കിസ്ഥാനില്‍ കെഎഫ്‌സിക്കെതിരെ കലാപം; ചിക്കന്‍ വിറ്റ് ഇസ്രയേല്‍ വെടിയുണ്ട വാങ്ങുന്നുവെന്ന് അക്രമികള്‍

ഇസ്രയേലിനെയും അമേരിക്കയെയും സഹായിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനില്‍ കെഎഫ്‌സി റസ്റ്റോറന്റ് ശൃംഖലകള്‍ കൊള്ളയടിച്ചശേഷം തകര്‍ത്തു. പാക്കിസ്ഥാനിലെ 20 ഔട്ട്‌ലെറ്റുകള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്രമണത്തിനിടെ ഒരു കെഎഫ്‌സി ജീവനക്കാരന്‍ കൊല്ലപ്പെട്ടുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 45കാരനായ ആസിഫ് നവാസാണ് പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടതെന്ന് പാകിസ്താന്‍ പൊലീസ് അറിയിച്ചു. കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു.

ആക്രമണകാരികള്‍ കെഎഫ്‌സിയില്‍ നിന്നും ചിക്കനുകളും പണവും കൊള്ളയടിച്ചുവെന്ന് ജീവനക്കാര്‍ ആരോപിച്ചിട്ടുണ്ട്. കെഎഫ്‌സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഇസ്രായേല്‍ വെടിയുണ്ടകള്‍ വാങ്ങുന്നുവെന്നാണ് അക്രമണകാരികള്‍ ആരോപിക്കുന്നത്.

പാക്കിസ്ഥാനിലെ കെഎഫ്‌സിയുടെ 20 ഔട്ട്‌ലെറ്റുകള്‍ക്കെതിരെ ആക്രമണമുണ്ടായെന്ന് പാകിസ്താന്‍ മന്ത്രി തലാല്‍ ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളുമായി അക്രമികള്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകളിലേക്ക് പോകുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെ ഔലറ്റുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കറാച്ചിയില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ക്ക് തീവെച്ചിട്ടുണ്ട്.

പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികളായ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി, തെഹ്രീക്-ഇ-ലബൈക് പാകിസ്താന്‍ തുടങ്ങിയ ഇസ്രായേലിനെതിരെ പ്രതിഷേധം നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.

Read more

മക്ഡൊണാള്‍ഡ്‌സ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ റെസ്റ്റോറന്റ് ചെയിന്‍ ആണ് കെഎഫ്‌സി. 150 രാജ്യങ്ങളിലായി മുപ്പതിനായിരം റസ്റ്റോറന്റുകളാണ് കമ്പനിക്കുള്ളത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ സത്യത്തില്‍ കെഎഫ്‌സിക്ക് ഒരു പങ്കുമില്ല. പക്ഷേ ഇതൊന്നും പാകിസ്താനിലെ സമരക്കാര്‍ സമ്മതിക്കുന്നില്ല. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍
പാകിസ്ഥാനില്‍ ഉടനീളം കെഎഫ്‌സി ഫ്രൈഡ് ചിക്കന്‍ ഷോപ്പുകള്‍ക്ക് ഇപ്പോള്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.