സാമ്പത്തിക ബാധ്യത, ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വില്‍ക്കാനൊരുങ്ങി പാകിസ്താന്‍

കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വില്‍ക്കാനൊരുങ്ങുന്നതായി പാകിസ്താന്‍. പൊതു തിരഞ്ഞെടുപ്പിന് മുമ്പായി പാകിസ്താന്‍ തങ്ങളുടെ ദേശീയ എയര്‍ലൈനിനെ സ്വകാര്യവത്കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എമിറേറ്റ്സ്, എത്തിഹാദ് എയര്‍ലൈന്‍സുകളുമായി മത്സരിച്ച് പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതും 47 പേരുടെ മരണത്തിനിടയാക്കിയ 2016ലെ വിമാനാപകടവുമാണ് ദേശീയ എയര്‍ലൈന്‍സ് വില്‍ക്കാനുള്ള തീരുമാനത്തിലേക്ക് പാകിസ്താനെ എത്തിച്ചതെന്നാണ് വിവരം.

നേരത്തെ സ്വകാര്യവത്കരിക്കാന്‍ പാകിസ്താന്‍ പദ്ധതിയിട്ട 68 സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ഒന്നാണ് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്. അന്താരാഷ്ട്ര മോണിട്ടറി ഫണ്ടില്‍ നിന്നുള്ള 670 കോടിരൂപ പാക്കേജിലുള്‍പ്പെടുത്തിയാണ് എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള 68 പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നത്.

2013ല്‍ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് അധികാരത്തില്‍ വന്നതു മുതല്‍ പല പൊതു മേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. ജീവനക്കാരുടെ കനത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സ്വകാര്യവത്കരിക്കാനുള്ളള നീക്കങ്ങള്‍ സര്‍ക്കാര്‍ ഇടയ്ക്ക് നിര്‍ത്തിവെക്കുകയായിരുന്നു. ഇതില്‍ തുടര്‍ നടപടികള്‍ക്ക് ഒരുങ്ങുകയാണ് പാതിസ്താന്‍. വിഷയം വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്.