അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി: 41 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടും; മുസ്ലീം രാജ്യങ്ങളെ ഉന്നമിട്ട് ട്രംപ് സര്‍ക്കാര്‍

അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ആരോപിച്ച് കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്കേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം. മൂന്നുവിഭാഗങ്ങളിലായി 41 രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് ദേശസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

അഫ്ഗാനിസ്താന്‍, ഇറാന്‍, സിറിയ, ക്യൂബ, ഉത്തരകൊറിയ എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങളാണ് ആദ്യഗ്രൂപ്പിലുള്ളത്. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മാര്‍, ദക്ഷിണസുഡാന്‍ എന്നീ അഞ്ചുരാജ്യങ്ങളാണ് രണ്ടാമത്തെ ഗ്രൂപ്പില്‍. പാകിസ്താന്‍, ഭൂട്ടാന്‍ തുടങ്ങിയ 26 രാജ്യങ്ങളാണ് മൂന്നാമത്തെ ഗ്രൂപ്പിലുള്ളത്.

അമേരിക്കയുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ട്രംപ് നേരത്തെ പൊടിതട്ടിയെടുത്തിരുന്നു. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും പൗരര്‍ക്ക് യുഎസിലേക്കുള്ള യാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സുരക്ഷയും അപകടസാധ്യതകളും കണക്കിലെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നത്.

യു എസിനുവേണ്ടി ജോലിചെയ്തതിന്റെപേരില്‍ താലിബാന്‍ ദ്രോഹിക്കുമെന്ന് ഭയന്ന് നാടുവിട്ട് വിവിധയിടങ്ങളില്‍ കഴിയുന്ന പതിനായിരക്കണക്കിന് അഫ്ഗാന്‍കാരെ വിലക്ക് ബാധിക്കും. യു എസിലേക്ക് കുടിയേറാന്‍ അനുമതി ലഭിച്ചിരിക്കുന്നവരും ഇതിലുണ്ട്. രാജ്യസുരക്ഷയുടെ ഭാഗമായി ട്രംപിന്റെ വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടിക ഈ മാസം 12-നുശേഷം അറിയാന്‍ കഴിയും.

മുന്‍പ് അധികാരത്തിലെത്തിയപ്പോള്‍ ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്‍ഗാമി ബൈഡന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
ജനുവരി 20 ന് അധികാരമേറ്റ ശേഷം, ദേശീയ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുന്നതിനായി യുഎസിലേക്ക് പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.