'ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കണം; ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം; രാജ്യാന്തര സമൂഹം അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മാര്‍പാപ്പ

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ബോംബാക്രമണം പുനരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്ന് അദേഹം പറഞ്ഞു. അടിയന്തരമായി ആയുധങ്ങള്‍ താഴെവച്ച് സമാധാന ചര്‍ച്ച പുനരാരംഭിക്കാനുള്ള ധൈര്യം ഇരു രാജ്യങ്ങളും കാണിക്കണമെന്നും ആവശ്യപ്പെട്ടു.

ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തു. ആയുധങ്ങള്‍ ഉടനടി താഴെവയ്ക്കണം. ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം. അന്തിമ വെടിനിര്‍ത്തല്‍ സാധ്യമാകുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധൈര്യം കാണിക്കണം. ഗാസ മുനമ്പില്‍ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. രാജ്യാന്തര സമൂഹത്തില്‍നിന്ന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും അദേഹം പറഞ്ഞു.

അതേസമയം ആശുപത്രി വിട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഫെബ്രുവരി 14 ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടക്ക് അസുഖം ഭേതമായിരുന്നെങ്കിലും പിന്നീട് ആരോഗ്യം വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ തുടരുകയായിരുന്നു. ന്യുമോണിയയില്‍ നിന്ന് മുക്തനാണെങ്കിലും, പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ സമയമെടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Read more

ആശുപതിയുടെ പത്താം നിലയുടെ ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ്മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.