പോണ്‍ സ്റ്റാറുമായി ട്രംപിന് രഹസ്യ ബന്ധം; വിവരം മൂടിവയ്ക്കാന്‍ നല്‍കിയത് 84 ലക്ഷം രൂപ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോണ്‍ നടിയായ സ്‌റ്റെഫാനി ക്ലിഫോര്‍ഡുമായി ട്രംപിന് ബന്ധമുണ്ടായിരുന്നെന്നും അത് പുറത്ത് പറയാതിരിക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ 130,000 ഡോളര്‍ അതായത് ഏകദേശം 8,450,000 രൂപ നടിക്കു നല്‍കിയെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. വാള്‍സ്ട്രീറ്റ് ജേണലാണ് അത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2006 ലാണ് ട്രംപ് ഒരു ഗോള്‍ഫ് മത്സരത്തിനിടെ സ്റ്റെഫാനി ക്ലിഫോര്‍ഡിനെ കാണുന്നത്. മെലാനുമായുള്ള വിവാഹം കഴിഞ്ഞ പിറ്റേ വര്‍ഷമാണിത്. തുടര്‍ന്ന് 2016ല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് “എബിസി ന്യൂസി”നോടു സംസാരിക്കാന്‍ സ്റ്റെഫാനി തയാറായി. ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കിയത്. ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ മിഷേല്‍ കോഹെനാണ് സ്റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ്‍ വഴി പണം കൈമാറിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കോഹെന്നും സ്റ്റെഫാനിയും നിഷേധിച്ചു. ട്രംപുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് സ്റ്റെഫാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് കോഹെന്‍ പറഞ്ഞു. അതിനിടെ വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് പഴയതാണെന്നും അതില്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനു മുമ്പും പോണ്‍ നടി ജെസീക്ക ഡ്രാക്കെയടക്കം ഒട്ടേറെ സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗിക ആരോപണമായി രംഗത്ത് വന്നിട്ടുണ്ട്.