റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; പുരോഹിതനുൾപ്പെടെ 23 മരണം, ഭീകരാക്രമണമെന്ന് സംശയം

റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ തോക്കുധാരികളുടെ വെടിവെയ്പ്പ്. ആക്രമണത്തിൽ 15-ലധികം പോലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും സായുധ തീവ്രവാദികളാൽ കൊല്ലപ്പെട്ടതായി ഗവർണർ സെർജി മെലിക്കോവ് അറിയിച്ചു. നിരവധി പേർക്ക് പരിക്കുകളുമുണ്ട്. റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ ഞായറാഴ്ചയാണ് ആക്രമണം നടന്നത്.

ഓർത്തഡോക്സ് വൈദികനായ നിക്കോളായ് കോട്ടെൽനിക്കോവ് ആണ് മരിച്ചവർ. ഡെർബെൻ്റിലെ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിൻ്റെ ചർച്ച് ഓഫ് ഇൻ്റർസെഷൻസിൽ വെച്ചാണ് 66 കാരനായ കോട്ടെൽനിക്കോവ് കൊല്ലപ്പെട്ടത്. അതേസമയം മഖച്കലയിലെ ട്രാഫിക് പോലീസ് പോസ്റ്റിൽ രണ്ട് പ്രതികൾ കൊല്ലപ്പെട്ടതായി ഡാഗെസ്താൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റൊരു രണ്ട് പ്രതികളെ ഒരു ബീച്ചിൽ തടഞ്ഞുവച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റഷ്യയിലെ രണ്ട് നഗരങ്ങളിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് പോസ്റ്റിനും നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. സായുധ കലാപത്തിൻ്റെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിലുണ്ടായ ആക്രമണങ്ങളെ ഭീകരപ്രവർത്തനമെന്നാണ് റഷ്യയുടെ ദേശീയ ഭീകരവിരുദ്ധ സമിതി സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾ മേഖലയിൽ ദുഃഖാചരണമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസ്പിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഡെർബെൻ്റ് നഗരത്തിലെ ഒരു സിനഗോഗിനും പള്ളിക്കും നേരെ ആയുധധാരികളായ ഒരു സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് ഡാഗെസ്താൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിക്കും സിനഗോഗിനും തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഡാഗെസ്താനിലെ ഏറ്റവും വലിയ നഗരമായ മഖച്കലയിലും തീരദേശ നഗരമായ ഡെർബെൻ്റിലും അജ്ഞാതരായ തോക്കുധാരികൾ ഒരേസമയം ആക്രമണം നടത്തി.