അഫ്ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ നിർത്തിവെച്ച് താലിബാൻ; വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് യുഎൻ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനിൽ താലിബാൻ പോളിയോ വാക്സിനേഷൻ നിർത്തിവെച്ചെന്ന് യുഎൻ റിപ്പോർട്ട് ചെയ്തു. താലിബാന്റെ ഈ തീരുമാനം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും യുഎൻ മുന്നറിയിപ്പ് നൽകി. അതേസമയം അഫ്ഗാനിസ്ഥാനിൽ ഈ വ‍‍ർഷം ഇതിനോടകം തന്നെ 18-ലധികം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

താലിബാന്റെ നടപടി പോളിയോ നിർമ്മാർജനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും യുഎൻ പറഞ്ഞു. ഇത്തരമൊരു തീരുമാനം താലിബാൻ സ്വീകരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും യുഎൻ പറയുന്നു. അതേസമയം താലിബാൻ നിയന്ത്രിത സർക്കാരിൽ നിന്ന് ഔദ്യോഗികമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും യുഎൻ വ്യക്തമാക്കിയിട്ടുണ്ട്.

താലിബാനിൽ കഴിഞ്ഞ വർഷം വെറും ആറ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തതെങ്കിൽ അത് ഈ വർഷം ഇരട്ടിയിൽ അധികമായിട്ടുണ്ടെന്നാണ് ൻകണക്കുകൾ പറയുന്നത്. എന്നാൽ പാകിസ്ഥാന് പുറമെ അഫ്ഗാനിസ്ഥാനിലും മാരകമായേക്കാവുന്ന രോഗമായ പോളിയോ പക്ഷാഘാതം വരെ ഉണ്ടാകാൻ കാരണമാകുന്ന ഒന്നാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ പോളിയോ രോഗം അതിവേഗം പടർന്ന് പിടിക്കുകയാണ്.

അതേസമയം പോളിയോ വാക്സിനേഷൻ നിർത്തിവെച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അത്തരമൊരു നടപടി തങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താലിബാൻ ആരോഗ്യ മന്ത്രാലയംരംഗത്തെത്തി. ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാൻ ആണ് വിവരം പങ്കുവച്ചത്. ഇത്തരം റിപ്പോർട്ടുകൾ തെറ്റാണെന്നും പോളിയോ വിരുദ്ധ പദ്ധതികൾ മാറ്റിവയ്ക്കാനോ നിർത്താനോ ഔദ്യോഗിക നിർദ്ദേശമില്ലെന്നും ഷറഫത്ത് സമാൻ അറിയിച്ചു.